ന്യൂഡൽഹി: പത്താം ക്ലാസ് പരീക്ഷിയിൽ തോൽക്കുമെന്ന പേടിയിൽ രക്ഷിതാക്കൾ ശകാരിക്കാതിരിക്കാൻ പീഡനത്തിനിരയായെന്ന് കള്ളം പറഞ്ഞ് 14കാരി. ഡൽഹിയിലെ ഭജൻപുരയിലാണ് സംഭവം. പീഡനത്തിനിരയായെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കാനായി പെൺകുട്ടി ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുണ്ടാക്കുകയും ചെയ്തു.
സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങും വഴി മൂന്ന് ആൺകുട്ടികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും പരിക്കേൽപ്പിച്ചെന്നുമാണ് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് ഈ മാസം 15ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഭജൻപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളം പുറത്തായത്. തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ സ്ഥലത്ത് പെൺകുട്ടി ഒറ്റയ്ക്ക് കറങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പിന്നീട് പൊലീസ് കുട്ടിയെ കൗൺസിലിംഗ് ചെയ്തപ്പോഴാണ് സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് തോൽക്കുമെന്ന പേടി കാരണമാണ് വീട്ടുകാരോട് കള്ളം പറഞ്ഞതെന്ന് തെളിഞ്ഞത്. രക്ഷിതാക്കൾ ശകാരിക്കുമെന്ന് ഭയന്നതായും കുട്ടി പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെ അടുത്തേയ്ക്ക് കൊണ്ടുപോയി മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |