ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 10.15നാണ് റിക്‌ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചലനം രണ്ട് മിനിട്ടോളം നീണ്ടു നിന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തിയിലായ ജനം കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മെട്രോ സർവീസുകൾ അൽപ നേരം നിറുത്തിവച്ചു. ചില വീടുകൾക്ക് വിള്ളലുണ്ടായി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ജമ്മു കാശ്‌മീരിൽ ചില ഭാഗങ്ങളിൽ മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടു. പാകിസ്ഥാൻ,ചൈന, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനമുണ്ടായി. പാകിസ്ഥാനിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഇതിനിടെ ശാകർപൂരിൽ കെട്ടിടം ചെരിഞ്ഞെന്ന വാർത്ത ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും പിന്നീട് ഇത് വ്യാജ വാർത്തയാണെന്ന് അഗ്നിശമന സേന അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 133 കിലോമീറ്റർ തെക്കുകിഴക്ക് ഹിന്ദുകുഷ് മേഖലയാണ് ചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂകമ്പ സാദ്ധ്യതാ മേഖലയാണ് ഹിന്ദുകുഷ് പ്രദേശം. ഇവിടെ രണ്ട് തവണ ഭൂചലനമുണ്ടായെന്നാണ് റിപ്പോർട്ട്. ഭൂമിക്കടിയിൽ 150 കിലോമീറ്റർ ഉള്ളിൽ നിന്നുണ്ടായ പ്രാഥമിക തരംഗങ്ങളും പിന്നാലെ വന്ന ദ്വിതീയ തരംഗങ്ങളും മൂലമാണ് ഡൽഹി അടക്കമുള്ള മേഖലകളിൽ ഭൂചലനം നീണ്ടുനിന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ഓഫീസ് മേധാവിയും ശാസ്ത്രജ്ഞനുമായ ജെ.എൽ ഗൗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |