ഇടുക്കി: അദ്ധ്യാപികയെ വീട്ടിലെ കട്ടിലിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാഞ്ചിയാറിൽ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മ എന്ന അനുമോളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടിലിനടിയിൽ കമ്പിളി പുതപ്പിട്ട് മൂടിയനിലയിലായിരുന്നു മൃതദേഹം.
ബിജേഷ് ആണ് അനുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയാണ് അനുമോൾ. വെള്ളിയാഴ്ച സ്കൂളിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസം നടക്കേണ്ട സ്കൂൾ വാർഷിക ആഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയാണ് മടങ്ങിയത്. യുവതിയെ കാണാനില്ലെന്ന വാർത്തയായിരുന്നു പിന്നെ സ്കൂൾ അധികൃതരും ബന്ധുക്കളുമൊക്കെ കേട്ടത്.
മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ബിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവർ വിളിച്ചപ്പോൾ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭാര്യയുടെ മാതാപിതാക്കൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിൽ കയറാതിരിക്കാൻ ബിജേഷ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ തിങ്കളാഴ്ച വിളിച്ചപ്പോൾ അനുവിന്റെ ഫോൺ റിംഗ് ചെയ്യുകയും കട്ടാവുകയും ചെയ്തു.അനുവിന്റെ മാതാപിതാക്കളും സഹോദരനും ഇന്നലെ സ്‌റ്റേഷനിലെത്തി അന്വേഷണ പുരോഗതി തിരക്കിയിരുന്നു. വൈകിട്ട് ആറോടെ ഇവർ ബിജേഷും അനുവും താമസിച്ചിരുന്ന വീട്ടിലെത്തി. വീട് പൂട്ടിയിരിക്കുന്നത് കണ്ട് തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ, കട്ടിലിനടിയിലെ കമ്പിളിപ്പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക് വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |