ചെന്നെെ: 72കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ചെന്നെെ അരുംപാക്കം സ്വദേശി പി മണികണ്ഠൻ (38),പല്ലാവരം സ്വദേശി എം മണികണ്ഠൻ (38), നന്മംഗലം സ്വദേശി പി രമേശ്(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇനി മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർക്കായി തെരച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
പ്രതികളായ ആറുപേരും വയോധികയുടെ മകന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഇവർക്ക് ശബളം കൃത്യമായി നൽകാത്തതിനാലാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച വെെകിട്ടാണ് ആറംഗസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് അവിടെ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. വാടകയ്ക്ക് വീട് നോക്കാൻ വന്നവരാണെന്നും കുടിക്കാൻ കുറച്ച് വെള്ളം തരാമോ എന്നും ഇവർ ചോദിച്ചു. തുടർന്ന് വയോധിക വാതിൽ തുറന്നപ്പോൾ ആറംഗസംഘം വീടിനകത്തേയ്ക്ക് കയറുകയായിരുന്നു.
വീട്ടിൽ കയറിയ പ്രതികൾ 72കാരിയുടെ കെെകൾ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. പ്രതികൾ വീട്ടിനുള്ളിൽ മുഴുവൻ തെരച്ചിൽ നടത്തി. അഞ്ചുപവൻ സ്വർണവും പണവും കെെക്കലാക്കി. പ്രതികളിൽ ഒരാൾ വയോധികയുടെ കെെയിൽ മുറിവേൽപ്പിക്കുകയും ചെയ്തു.
വീട്ടിൽ നിന്ന് സ്വർണവും പണവും എടുത്ത ശേഷം പ്രതികൾ 72കാരിയെ നഗ്നയാക്കി ഇവരുടെ ദൃശ്യങ്ങൾ എടുത്തു. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രി മകനും മരുമകളും വീട്ടിൽ തിരിച്ചെത്തിയതോടെയാണ് സംഭവം അറിഞ്ഞത്. ഇവർ ഉടൻ തന്നെ വയോധികയെ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മുപ്പതിനായിരം രൂപയും മൂന്ന് മൊബെെൽഫോണുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |