ന്യൂഡൽഹി:ലണ്ടൻ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ
ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ബി.ജെ.പിയുടെ വാദങ്ങൾക്ക് കരുത്തു പകരുന്നതാണ് സൂറത്ത് കോടതി വിധി. പ്രസംഗങ്ങളിൽ രാഹുൽ യാഥാർത്ഥ്യബോധമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നുവെന്ന ബി.ജെ.പി ആരോപണത്തെ കോടതി വിധി ശക്തിപ്പെടുത്തുമ്പോൾ രാഷ്‌ട്രീയ വിരോധത്താൽ ആക്രമിക്കുകയാണെന്ന സഹതാപം നേടാനാകും കോൺഗ്രസ് നീക്കം.
പാർലമെന്റിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള ചർച്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായി അദാനിയെയും ബന്ധപ്പെടുത്തിയുള്ള പ്രസംഗത്തിനെതിരെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ
ഘട്ടത്തിൽ ബി.ജെ.പി കടുത്ത വിമർശനമാണ് ഉയർത്തിയത്. രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാതി പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിലാണ്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ പ്രതിപക്ഷത്തിന്റെ വായ്‌മൂടിക്കെട്ടിയെന്നും പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും മറ്റുമുള്ള ആരോപണങ്ങൾ രാഹുൽ ലണ്ടനിൽ ഉയർത്തിയത്. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ അദാനി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം നേരിടാൻ ഭരണപക്ഷം ആയുധമാക്കിയത് രാഹുലിന്റെ ലണ്ടൻ പ്രസംഗമാണ്. രാഹുൽ മാപ്പു പറയണമെന്നും ലോക്‌സഭാംഗത്വം റദ്ദാക്കാൻ സമിതി രൂപീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു.
പാർലമെന്റിൽ ഈ കോലാഹലങ്ങൾ നടക്കുമ്പോൾ തന്നെയാണ് ഡൽഹി പൊലീസ് ഭാരത് ജോഡോ യാത്രയിലെ പ്രസംഗത്തിന് രാഹുലിന് നോട്ടീസ് നൽകിയത്. രാജ്യത്ത് സ്‌ത്രീകൾ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നും പൊലീസിൽ പരാതിപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും തന്നോട് ചില പെൺകുട്ടികൾ വെളിപ്പെടുത്തിയെന്ന് ശ്രീനഗറിൽ പറഞ്ഞതായിരുന്നു വിഷയം. പ്രസംഗം ഏറ്റുപിടിച്ച പൊലീസ് പെൺകുട്ടികളുടെ വിവരങ്ങൾ തേടിയാണ് നോട്ടീസ് അയച്ചതും പിന്നീട് വസതിയിലെത്തിയതും. വിവരം നൽകാൻ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് രാഹുൽ. വിവരം നൽകിയില്ലെങ്കിൽ രാഹുൽ നുണ പ്രചാരകനാണെന്ന് സ്ഥാപിക്കാൻ ബി.ജെ.പിക്കാകും.
കഴിഞ്ഞ ദിവസം കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ 'നിർഭാഗ്യവശാൽ താൻ ഒരു എം.പിയായി' എന്ന പരാമർശത്തിന്റെ പേരിലും രാഹുൽ വിമർശനമേറ്റുവാങ്ങി. പത്രസമ്മേളനത്തിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അതു തിരുത്താൻ രാഹുലിനോട് ആവശ്യപ്പെട്ടതിനെയും ബി.ജെ.പി കളിയാക്കി. 2019ൽ ലോക്‌സഭാ പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ ലക്ഷ്യമിട്ട പ്രസംഗത്തിന്റെ പേരിൽ സൂററ്റിലെ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രാഹുലിന്റെ നാക്ക് ശരിയല്ലെന്ന് ബി.ജെ.പിക്ക് സ്ഥാപിക്കാനായി.
ലണ്ടൻ പ്രസംഗത്തിനൊപ്പം സൂററ്റ് കേസ് വിധിയും അദാനി വിഷയത്തിലെ പ്രതിപക്ഷ ആക്രമണം നേരിടാൻ ബി.ജെ.പി ഉപയോഗിച്ചേക്കും.
അതേസമയം അപ്പീലുകൾക്ക് പോകാനുള്ളതിനാൽ കോടതി വിധിയെ പരസ്യമായി തള്ളിപ്പറയാൻ ശ്രമിക്കാതെ ബി.ജെ. പിയുടെ രാഷ്‌ട്രീയ പകപോക്കലാണെന്ന മട്ടിലാകും കോൺഗ്രസ് നീക്കം. അപ്പീൽ കോടതികളിലെ വിധികൂടി വന്ന ശേഷമേ കോൺഗ്രസിന്റെ തന്ത്രങ്ങൾ രൂപപ്പെടാനിടയുള്ളൂ. ലണ്ടൻ പ്രസംഗത്തെ ആക്രമിച്ച ബി.ജെ.പിക്ക് കൃത്യമായ മറുപടി നൽകാനാകാത്ത പാർട്ടിക്ക് ഇരുട്ടടിയാണ് കോടതി വിധി.
മുഹമ്മദ് ഫൈസലിന്റെ വഴിയേ രാഹുൽ ?
ന്യൂഡൽഹി : വധശ്രമക്കേസിൽ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചതിനെ തുടർന്ന് ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിനെ അസാധാരണ വേഗത്തിലാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്. കുറ്രക്കാരനെന്ന് കണ്ടെത്തിയ വിധി കവരത്തി സെഷൻസ് കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു നടപടി. പിന്നീട് ശിക്ഷാവിധി ഹൈക്കോടതി സ്റ്രേ ചെയ്തെങ്കിലും, എം.പി.സ്ഥാനം പുനഃസ്ഥാപിച്ചില്ല. ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അന്തിമവിധി വരട്ടേയെന്ന നിലപാടിലാണ് ലോക്‌സഭാ സെക്രട്ടേറിയറ്ര് എന്നാണ് സൂചന.
രാഹുൽ ഗാന്ധി മാപ്പുപറയുക തന്നെ വേണം - കേന്ദ്രമന്ത്രി വി.മുരളീധരൻ
ന്യൂഡൽഹി:ഒരു സമുദായത്തെയാകെ കള്ളന്മാരെന്ന് വിളിച്ചതിന് കോടതി ശിക്ഷിച്ച രാഹുൽ ഗാന്ധി ഇനിയെങ്കിലും മാപ്പ് പറയാൻ തയ്യാറാകണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ കോടതിയെ ചീത്ത വിളിക്കുന്ന കോൺഗ്രസ് സംസ്കാരം ജനാധിപത്യത്തിന് അപമാനമാണ്. നിയമത്തിന്റെ പരിരക്ഷ ചിലർ മാത്രമനുഭവിച്ച രീതി പുതിയ ഇന്ത്യയിൽ ഇല്ലെന്ന് വയനാട് എം.പി മനസ്സിലാക്കണം. ഒരു സമൂഹത്തെ അടച്ചാക്ഷേപിച്ച് ആളാവാൻ ശ്രമിച്ചാൽ നീതിപീഠം ഇടപെടുന്ന രാജ്യമാണ് ഇന്ത്യ. കുടുംബാധിപത്യ രാജ്യത്തിൽ നിന്ന് ജനാധിപത്യ രാജ്യത്തിലേക്ക് ഭാരതം മാറിയത് ഇനിയും ഉൾക്കൊള്ളാനായില്ലെങ്കിൽ കോടതിയെ പഴിച്ചിട്ട് കാര്യമില്ല. വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് രാഹുൽ സ്വയം ചോദിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭാരതത്തേയും ഭാരതീയരേയും ലോകത്തിന് മുന്നിൽ ഇകഴ്ത്തി കാണിക്കുന്ന ശീലം രാഹുൽ ഗാന്ധി അവസാനിപ്പിക്കണം. വി മുരളീധരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |