തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരാനും അവ നേരിടാൻ അവബോധം നൽകാനുമുള്ള ലക്ഷ്യത്തോടെ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുള്ള 'വിംഗ്സ് -2023' ദ്വിദിന എക്‌സ്‌പോ ഗവ.വിമെൻസ് കോളേജിൽ തുടങ്ങി. പൊതുഇടങ്ങൾ,സൈബർ സ്‌പേസുകൾ,വീടുകൾ എന്നിവിടങ്ങളിലെ സുരക്ഷ,പാരന്റ് ക്ലിനിക്,സുരക്ഷിത കുടിയേറ്റം എന്നിവയെക്കുറിച്ച് അവബോധം പകരാനും കൗൺസലിംഗ് സേവനം നൽകാനുമുള്ള വിവിധ സ്റ്റാളുകളാണ് എക്‌സ്‌പോയിലെ ആകർഷണം.
'ഗാർഹിക പീഡനം,സ്ത്രീധന പീഡനം എന്നിവയിലെ നിയമപരമായ വ്യവസ്ഥയും സ്ഥാപന സംവിധാനങ്ങളും' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി, കേരള ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി കെ.ടി.നിസാർ അഹമ്മദ്, ഐ.ജി ഹർഷിത അട്ടല്ലൂരി, വനിതാ - ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി.ബിന്ദു എന്നിവർ സംസാരിച്ചു. വൈകിട്ട് രാജേഷ് ചേർത്തലയുടെ നേതൃത്വത്തിൽ സംഗീതനിശ അരങ്ങേറി.
സമാപനദിവസമായ ഇന്ന് രാവിലെ 10.30ന് 'സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടി', കൗമാരക്കാർക്കിടയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ മാനസികാരോഗ്യവശങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും.
വൈകിട്ട് 4ന് കൗമാരക്കാരായ കുട്ടികളുടെ രക്ഷാകർതൃത്വം - വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ചർച്ച നടക്കും. വൈകിട്ട് 5ന് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയും പൊലീസ് ഓർക്കസ്ട്രയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതപരിപാടിയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |