ന്യൂഡൽഹി: പൊലീസിന്റെ കണ്ണുവെട്ടിച്ചെത്തിയ അമൃത് പാലിന് വീട്ടിൽ അഭയം നല്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിൽ താമസിക്കുന്ന ബൽജീത് കൗറിന്റെ വീട്ടിൽ ഒരു ദിവസം അമൃത്പാൽ താമസിച്ചു. ഇവരെ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിന് കൈമാറി. സഹായിയായ പാപൽ സിംഗിനൊപ്പം തന്റെ വീട്ടിലെത്തിയെന്നും ഒരു ദിവസം വീട്ടിൽ തങ്ങിയെന്നും ബൽജീത് കൗർ പറഞ്ഞു. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
അമൃത് പാലിന്റെ അംഗരക്ഷകനും സ്വകാര്യ സുരക്ഷ വിഭാഗത്തിന്റെ ചുമതലക്കാരനുമായ തേജീന്ദർ സിംഗ് ഗില്ലിനെയും പിടികൂടി. ഇതിനിടെ, 12 മണിക്കൂറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത മോട്ടോർ ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ മാറിയാണ് അമൃത് പാൽ രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. 18 ന് മെഴ്സിഡസ് ബെൻസിലായിരുന്നു അമൃത് പാലിന്റെ യാത്ര. ജലന്ധറിലെ ഷാഹ്കോട്ടിൽ വച്ച് മാരുതി ബ്രസ്സയിലേക്ക് മാറിയ ഇയാൾ വാഹനത്തിൽ വച്ച് വസ്ത്രവും മാറി. നങ്കൽ അമ്പിയാൻ ഗ്രാമത്തിൽ എത്തിയപ്പോൾ പപ്പൽ പ്രീത് എന്ന സഹായിക്കൊപ്പം ബജാജ് പ്ലാറ്റിന ബൈക്കിലായി യാത്ര. ബൈക്കിലെ ഇന്ധനം തീർന്നതോടെ ദാരപ്പൂരിൽ നിന്ന് ഒരു ഓട്ടോറിക്ഷ സംഘടിപ്പിച്ചു. ബൈക്കിന്റെ ടയർ പഞ്ചറായെന്നും ഏതെങ്കിലും വർക്ക് ഷോപ്പിൽ ഇറക്കണമെന്നും ആവശ്യപ്പെട്ടെന്ന് ഓട്ടോ ഡ്രൈവർ ലഖ് വീർ മൊഴി നല്കി. മേഹത്പൂറിലെ വർക്ക് ഷോപ്പിൽ അമൃത് പാലും സുഹൃത്തും ഇറങ്ങിയെന്നും ഇവർ ആരൊണെന്ന് തിരിച്ചറിഞ്ഞില്ലെന്നും ഡ്രൈവർ പറഞ്ഞു.
ലുധിയാനയിലെ ഒരു പുരോഹിതന്റെ കുടുംബത്തിൽ നിന്ന് തട്ടിയെടുത്ത ഹീറോ സ്‌പ്ലെൻഡർ മോട്ടോർ സൈക്കിളിലാണ് പിന്നീട് അമൃത്പാൽ സഞ്ചരിച്ചത്. തുടർന്ന് കുരുക്ഷേത്രയിലെ യുവതിയുടെ വീട്ടിലെത്തി. മെഴ്സിസൻസ് ബെൻസ് എസ്.യു.വി, മാരുതി ബ്രെസ്സ, ബജാജ് പ്ലാറ്റിന, ഹീറോ സ്‌പ്ലെൻഡർ ബൈക്കുകൾ എന്നിവ കണ്ടെടുത്തു.
വിവാഹേതര ബന്ധങ്ങൾ
വിവാഹിതരും അല്ലാത്തവരുമായ ഒട്ടേറെ സ്ത്രീകളുമായി ബന്ധമുള്ളയാളാണ് അമൃത് പാലെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെയും സംഘടന പ്രവർത്തനങ്ങൾക്കിടെയും പരിചയപ്പെടുന്ന സ്ത്രീകളുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നു. ഇവരുമായുള്ള അമൃത്പാലിന്റെ അടുപ്പം സൂചിപ്പിക്കുന്ന ചാറ്റുകൾ പുറത്തു വന്നിട്ടുണ്ട്. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയും ചെയ്യുകയാണ് പതിവ്. വോയ്സ് ക്ലിപ്പും ചാറ്റുകളും ലൈംഗികത നിറഞ്ഞ വീഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹിതരായ നിരവധി സ്ത്രീകളുമായി ഇയാൾ ബന്ധം തുടരുന്നുണ്ട്.
വിവാഹം കഴിഞ്ഞ മാസം
യു.കെയിൽ സ്ഥിരതാമസമാക്കിയിരുന്ന കിരൺദീപ് കൗറിനെ കഴിഞ്ഞ മാസമാണ് അമൃത് പാൽ സിംഗ് വിവാഹം ചെയ്തത്. 29കാരിയായ കിരണിന്റെ വേരുകൾ ജലന്ധറിലാണ്. വിവാഹ ശേഷമാണ് കിരൺ ജല്ലുപൂർ ഖേദയിലെത്തുന്നത്. ഇവിടെ വച്ചാണ് പൊലീസ് കിരൺ, പിതാവ് തർസിം സിംഗ്, മറ്റ് ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്യുന്നത്. ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചുവരുന്നു. അമൃത് പാലിന്റെ വിഘടനവാദ പ്രവർത്തനങ്ങൾക്കായി വിദേശത്ത് നിന്ന് അനധികൃത ഫണ്ട് എത്തിയതുമായാണ് ചോദ്യം ചെയ്യൽ. 35 കോടി രൂപ ഇത്തരത്തിൽ ലഭിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |