ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതി പരിഷ്‌കരിക്കുന്നത് പരിശോധിക്കാൻ കേന്ദ്ര സർക്കാർ സമിതി രൂപീകരിക്കും. പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരികെ പോകണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് സർക്കാർ നീക്കം.
സമിതി രൂപീകരിക്കുന്ന വിവരം ലോക്സഭയിലാണ് ധനമന്ത്രി അറിയിച്ചത്. ഇക്കൊല്ലത്തെ ധനകാര്യ ബിൽ ലോക്‌സഭയുടെ പരിഗണനയ്ക്കിരിക്കെയാണ് പെൻഷൻ സംവിധാനം പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
ധനകാര്യ സെക്രട്ടറിയുടെ കീഴിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക ഉത്തരവാദിത്തം നിലനിർത്തിക്കൊണ്ട്, ജീവനക്കാരുടെ ആവശ്യകതയെക്കൂടി പരിഗണിക്കുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ബാധകമാകുന്ന രീതിയിലായിരിക്കുമിത്. - മന്ത്രി അറിയിച്ചു.
നാല് സംസ്ഥാനങ്ങളിൽ പഴയ പെൻഷൻ പദ്ധതി മടക്കിക്കൊണ്ടുവരാൻ നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിഷേധങ്ങൾക്കിടെയായിരുന്നു തീരുമാനം. അവസാനം ലഭിച്ചിരുന്ന ശമ്പളത്തിന്റെ അൻപത് ശതമാനം പെൻഷനായി ലഭിക്കുന്നതായിരുന്നു പഴയ രീതി. 2004ൽ വാജ്‌പേയി സർക്കാർ ഇതിൽ മാറ്റം വരുത്തി, നാഷണൽ പെൻഷൻ സിസ്റ്റം കൊണ്ടുവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |