തിരുവനന്തപുരം: ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ വേവ്വേറെ അടുക്കളയുണ്ടെങ്കിൽ അവർക്ക് പ്രത്യേകം റേഷൻ കാർഡ് ലഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഇക്കാര്യം റേഷനിംഗ് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ ബോദ്ധ്യപ്പെടണം. ഒരു അടുക്കള മാത്രമെങ്കിൽ പ്രത്യേകം കാർഡ് ലഭിക്കില്ലെന്ന് പ്രതിമാസ ഫോൺ ഇൻ പരിപാടിയിൽ മന്ത്രി അറിയിച്ചു.
മുൻഗണനാ കാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്ന വിഷയത്തിൽ വിജിലൻസ് കമ്മിറ്റികൾ ഉടൻ വാർഡ് തലത്തിൽ യോഗം ചേർന്ന് നടപടികളെടുക്കും. വാർഡിലുള്ള റേഷൻ കടകളിലെ എ.എ.വൈ (മഞ്ഞ) കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കും. അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ ആ വിവരം 9188527301 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി 3,45,377 റേഷൻ കാർഡുകൾ അനുവദിച്ചു. മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകിയത് 3,38,271 എണ്ണം.
മാവേലി സ്റ്റോറുകളിലെ ബില്ല് മലയാളത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. റേഷൻ കടകളിലേക്ക് അരിയും മറ്റ് സാധനങ്ങളും ലോറിയിൽ നിന്ന് ഇറക്കുമ്പോൾ അളവും തൂക്കവും ഉറപ്പാക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തെക്കുറിച്ച് ഏപ്രിൽ നാലിന് റേഷൻ വ്യാപാരി സംഘടനകളുടെ നേതാക്കളുമായി ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |