മുംബയ് : ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ യു.പി വാരിയേഴ്സിനെ 72 റൺസിന് കീഴടക്കി മുംബയ് ഇന്ത്യൻസ് വനിതാ ഐ.പി.എൽ ഫൈനലിലെത്തി. നാളെ നടക്കുന്ന ഫൈനലിൽ മുംബയ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്ത ശേഷം യു.പി വാരിയേഴ്സിനെ 17.4 ഓവറിൽ 110 റൺസിൽ ആൾഒൗട്ടാക്കുകയായിരുന്നു. പുറത്താവാതെ തകർപ്പൻ അർദ്ധസെഞ്ച്വറി നേടിയ ഇംഗ്ളീഷ് താരം നാറ്റ് ഷീവർ ബ്രണ്ടിന്റെ (38 പന്തുകളിൽ 72 റൺസ്, 9 ഫോറുകൾ, രണ്ട് സിക്സ്)മികവിലാണ് മുംബയ് മികച്ച സ്കോറിലെത്തിയത്. യഷ്തിക ഭാട്യ (21) ഹേയ്‌ലി മാത്യൂസ് (26),അമേലിയ ഖെർ (29) എന്നിവരുടെ ബാറ്റിംഗാണ് മുംബയ്‌യെ മികച്ച സ്കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ യു.പി നിരയിൽ കിരൺ നവ്ഗിരെ (43) മാത്രമാണ് തിളങ്ങിയത്. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഇസി വോംഗാണ് മുംബയ് ബൗളിംഗിൽ തിളങ്ങിയത്. സൈക്ക ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. നാറ്റ് ഷീവർ ബ്രണ്ട്,ഹേയ്‌ലി മാത്യൂസ്,കാലിത എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി.
മുംബയ്‌യുടെ ഓപ്പണിംഗിൽ യഷ്തിക ഭാട്യയും (21) ഹേയ്‌ലി മാത്യൂസും (26) ചേർന്ന് 4.2ഓവറിൽ 31 റൺസ് കൂട്ടിച്ചേർത്തശേഷമാണ് പിരിഞ്ഞത്.യഷ്തികയെ പുറത്താക്കി അഞ്ജലി സർവാനിയാണ് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് ബ്രണ്ടും ഹേയ്‌ലിയും ചേർന്ന് മുന്നോട്ടുനയിച്ചു.പത്താം ഓവറിൽ പർശവി ചോപ്രയാണ് ഹേയ്ലിയെ മടക്കി അയച്ചത്. തുടർന്ന് ഹർമൻ പ്രീത് കൗർ(14), അമേലിയ ഖെർ (29)എന്നിവരും പുറത്തായെങ്കിലും ബ്രണ്ടിന്റെ മികച്ച ഇന്നിംഗ്സ് മുംബയ്‌യെ മാന്യമായ സ്കോറിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |