ഓസ്കാർ നേടി നാടിന്റെ അഭിമാനമായി മാറി സംവിധായിക കാർത്തികി ഗോൺസാൽവസ
ഊട്ടിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ബൊമ്മനൊപ്പം രഘു എന്ന ആന നടന്നു പോകുന്നത് കാർത്തികി ആദ്യമായി കാണുന്നത്. അപ്പോൾ ബൊമ്മനും രഘുവും കാർത്തികിയെ നോക്കി. കാർത്തികിയുടെ നോട്ടം രഘുവിൽ തന്നെയായിരുന്നു . ഒപ്പം വരാൻ രഘു അപ്പോൾ ആംഗ്യം കാണിച്ചു. രഘുവിനെയും ബൊമ്മനെയും അനുഗമിക്കുന്നതാണ് അടുത്ത സീൻ. നദിയിലേക്ക് കുളിക്കാൻ പോകുകയായിരുന്നു രഘു. ഈ നാട്ടുയാത്രയിൽ പിറന്ന കാഴ്ചകൾ നിറച്ച ദ എലിഫന്റ് വിസ്പററേഴ്സ് എന്ന ഡോക്യുമെന്ററി ഹ്രസ്വ ചിത്രം ഓസ്കാറിൽ മുത്തമിട്ടപ്പോൾ കാർത്തികി ഗോൺസാൽവസിനേക്കാൾ നീലഗിരിതാഴ്വാരം അഭിമാനിച്ച നിമിഷമായിരുന്നു അത്. കാരണം കാർത്തികി ഊട്ടിയുടെ മകളാണ്.
ദ എലിഫന്റ് വിസ്പററേഴ്സിന്റെയും കാർത്തികിയുടെയും കഥയുടെ ബാക്കി ഭാഗം ഇങ്ങനെ ആരംഭിക്കുന്നു. തിമോത്തി എ. ഗോൺസാൽവസിന്റെയും പ്രിസില്ല ടാപ്ളി ഗോൺസാൽവസിന്റെയും ഇളയ മകളാണ് കാർത്തികി. കോയമ്പത്തൂർ ഡോ. ജി. ആർ ദാമോദരൻ കോളേജ് ഒഫ് സയൻസിൽ ബിരുദ പഠനം. ഊട്ടിയിലെ ലൈറ്റ് ആൻഡ് ലൈഫ് അക്കാദമിയിൽ ഫോട്ടോഗ്രഫി പഠനം. ഡോക്യുമെന്ററി നിർമ്മാതാവ്, ഫോട്ടോഗ്രാഫർ എന്നീ വിലാസത്തിൽ പ്രശസ്ത. ബൊമ്മൻ - ബെല്ലി ദമ്പതികളെ കുറിച്ചും അവർ സ്നേഹത്തോടെ പരിപാലിക്കുന്ന ആനക്കുട്ടികളുടെയും കഥയാണ് ദ എലിഫന്റ് വിസ്പററേഴ്സ്. 41 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ചിത്രീകരിച്ചത് കാർത്തികിയുടെ നാട്ടിൽ നിന്ന് 30 മിനിറ്റ് യാത്രചെയ്താൽ എത്തുന്ന മുതുമല ആന താവളത്തിൽ. ശേഷം കഥ ലോകം മുഴുവൻ അറിഞ്ഞതാണ്. എന്നാൽ അറിയാത്ത ചിലതുണ്ട്. സോണി ആൽഫാ സീരീസിന്റെ സോണി ഇമേജിംഗ് അംബാസഡറായി ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിൽ ഒരാളാണ് കാർത്തികി .പ്രകൃതിയുടെയും വന്യജീവികളുടെയും വൈവിദ്ധ്യത്തെക്കുറിച്ചും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്താനുള്ള ശ്രമത്തിലാണ് കാർത്തികി ,
ഫോട്ടോഗ്രാഫിയിൽ താത്പര്യമുണ്ടായിരുന്നെങ്കിലും വളരെ യാദൃശ്ചികമായി സംഭവിച്ചതാണ് ദ എലിഫന്റ് വിസ്പററേഴ്സ് എന്ന് കാർത്തികി പറയും. ഒരുപാട് വർഷത്തെ കഥപറച്ചിലിന്റെയും ഫോട്ടോ ഗ്രാഫിയുടെയും പരസ്പര ബന്ധം ഇതിനുണ്ട്.ചെറുപ്പം മുതലേ മുതുമല ആന സങ്കേതം സന്ദർശിക്കുമെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു. രഘു ബൊമ്മന് മകനെപ്പോലെയായിരുന്നു. അവർ തമ്മിൽ സവിശേഷമായൊരു ബന്ധമുണ്ടെന്ന് നിരീക്ഷിച്ചു. അന്നുമുതൽ രഘുവുമായി ഒരു ബന്ധം സ്ഥാപിച്ചു. ചിത്രീകരണ വേളയിൽ ബൊമ്മനും ബെല്ലിക്കും രഘുവിനുമൊപ്പം അധിക സമയം ചെലവഴിക്കാൻ കഴിഞ്ഞു. പാർക്കുകളിലും കാടുകളിലുമെല്ലാം ധാരാളം പോയിട്ടുണ്ടെങ്കിലും കടുവകളുമായും പുലികളുമായും നേരിൽ കാണുകയും അടുത്തിടപഴകിയിട്ടുണ്ടെങ്കിലും ആനകളുമായി ഇടപഴകിയത് ഇപ്പോഴായിരുന്നുവെന്ന് കാർത്തികി പറയുന്നു. പ്രകൃതിയുടെ തനത് ഭംഗിയ്ക്ക് യാതൊരു കോട്ടം തട്ടാതെ അവയെ കാമറയിൽ പകർത്തുന്നതാണ് കാർത്തികിയുടെ രീതി. ചിത്രം പകർത്തുക എന്നതിലുപരി കാഴ്ചക്കാരിൽ വികാരം ഉണർത്താനാണ് ശ്രമം. വിവിധ ദേശീയ അന്തർദ്ദേശീയ ഫോട്ടോഗ്രാഫി, ട്രാവൽ, വന്യജീവി മാസികകൾ, പുസ്തകങ്ങൾ എന്നിവയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ യാത്രകളും അനുഭവങ്ങളും കണ്ടുമുട്ടിയ ആളുകളുമെല്ലാം പുതിയ പാഠങ്ങൾ കാർത്തികിയെ പഠിപ്പിച്ചു. പശ്ചിമഘട്ട പർവതനിരകളിൽ വസിക്കുന്ന കാട്ടുപൂച്ചകളുടെ പിന്നാലെയാണ് ഇപ്പോൾ കാർത്തികി. വൈകാതെ അവയുടെ കഥ കാണാം, കേൾക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |