ന്യൂഡൽഹി : അപകീർത്തിക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭാ സെക്രട്ടേറിയറ്റ് അസാധാരണ തിടുക്കത്തിൽ അയോഗ്യനാക്കിയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീണിരിക്കുകയാണ്. സൂററ്റ് കോടതിയുടെ ശിക്ഷാ വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതോടെ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദായി. ഇനി രാഹുലിന് മുന്നിൽ മേൽക്കോടതികൾ മാത്രമാണ് ആശ്രയമായുള്ളത്.
കേസ് വന്ന വഴി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിലെ കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മോദി സമുദായത്തിന് അപകീർത്തികരമായ ഒരു പരാമർശം നടത്തിയതിന്റെ പേരിലാണ് രാഹുൽഗാന്ധിക്കെതിരെ കേസുണ്ടായത്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ ആയ പൂർണേഷ് മോദിയാണ് ഹർജിയുമായി കോടതിയിലെത്തിയത്. എല്ലാ കള്ളൻമാരുടേയും പേര് അവസാനിക്കുന്നിടത്ത് മോദി എന്ന് കാണുമെന്ന രാഹുൽഗാന്ധിയുടെ പരാമർശം മോദി സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബാങ്കുകളെ കബളിപ്പിച്ച് രാജ്യത്തുനിന്ന് കടന്നുകളഞ്ഞ നീരവ് മോദിയുടെയും ലളിത് മോദിയുടെയും പേരുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും പരാമർശിക്കുകയായിരുന്നു രാഹുൽ.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ പരാമർശം തന്നെയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സൂററ്റ് കോടതി രാഹുലിന് പരമാവധി ശിക്ഷയായ രണ്ടുവർഷം തടവ് വിധിച്ചത്.
തിടുക്കം കൂടിയോ ?
അപകീർത്തിക്കേസിൽ സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ തീരുമാനം ദേശീയരാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കാൻ പോരുന്നതാണ്. കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീൽ നല്കാൻ രാഹുലിന് 30 ദിവസത്തെ സാവകാശം നല്കിയിരുന്നു. ജാമ്യവും നല്കി. തടവുശിക്ഷ നടപ്പാക്കുന്നതിനും മജിസ്‌ട്രേറ്റ് കോടതിയുടെ സ്റ്റേയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മേൽക്കോടതിയിൽ അപ്പീൽ നല്കാനുള്ള ഒരുക്കം പാർട്ടി ഉന്നതങ്ങളിൽ നടക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ലോക്സഭാംഗത്വത്തിൽ നിന്ന് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
ക്രിമിനൽ കേസിൽ രണ്ടുവർഷമോ അതിലധികമോ ശിക്ഷിക്കപ്പെടുന്ന എം.പിയുടേയും എം.എൽ.എയുടേയും സഭാംഗത്വം പ്രസ്തുതവിധി പുറത്തുവന്നാലുടൻ റദ്ദാകുമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാൽ അപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യമുണ്ട്. വിധി പുറപ്പെടുവിച്ച കോടതിതന്നെ അത് നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയും ജാമ്യം നല്കുകയും ചെയ്തനിലയ്ക്ക് ശിക്ഷിക്കപ്പെട്ടെ ആളെ സഭാംഗത്വത്തിൽനിന്ന് എങ്ങനെ പുറത്താക്കാനാകും എന്നത്.
കോടതിയുടെ നടപടി എന്ന പേരിൽ നിയമത്തിന്റെ വഴിയിലൂടെ രാഹുലിന്റെ അയോഗ്യതയെ കേന്ദ്രത്തിന് ന്യായീകരിക്കാമെങ്കിലും ഇപ്പോൾ ബി ജെ പി സർക്കാർ രാഹുലിനെ അയോഗ്യനാക്കി എന്ന മട്ടിലാണ് പ്രതിപക്ഷ കക്ഷികൾ പ്രചരിപ്പിക്കുന്നത്.
ചിതറിയ പ്രതിപക്ഷം ഒന്നിച്ചു
രാഹുലിനെതിരായ നടപടി പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്ധനമാകുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ 14 പാർട്ടികൾ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷ നേതാക്കളെ കേസുകളിൽ കുടുക്കിയും ജയിലിലടച്ചും ഒതുക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് രാഹുലിന്റെ അയോഗ്യതയെന്ന് ആക്ഷേപമുണ്ട്. കോൺഗ്രസുമായി അകലം പാലിച്ച മമതയും കേജ്രിവാളുമൊക്കെ പിന്തുണയുമായെത്തിയതും ശ്രദ്ധേയമായി. പ്രതികാര രാഷ്ട്രീയത്തിന്റെ ഇര എന്ന പരിവേഷത്തോടെ മൈലേജുണ്ടാക്കാനായിരിക്കും കോൺഗ്രസിന്റെ ശ്രമം.
ബി ജെ പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം എന്ന കോൺഗ്രസ് മോഹം ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഇടത്താണ് രാഹുലിന്റെ അയോഗ്യത ചർച്ചയാവുന്നത്. ഞൊടിയിടയിലാണ് രാജ്യത്ത് രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയുന്നത്. കോൺഗ്രസുമായി ഒത്തു ചേരാതെയും, മൂന്നാം മുന്നണിയുടെ രൂപീകരണം പോലും സാദ്ധ്യമാവാതെയും തൻപൊരിമ കാണിച്ച് നിന്നിരുന്ന പാർട്ടികളുടെ നേതാക്കൾ പോലും ഇപ്പോൾ രാഹുലിന് വേണ്ടി മുറവിളി കൂട്ടുകയാണ്. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി, ആം ആദ്മി പാർട്ടി തലവൻ കേജ്രിവാൾ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഭാരത് രാഷ്ട്ര സമിതി അദ്ധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു തുടങ്ങിയ കോൺഗ്രസുമായി അകൽച്ചയിലുള്ള നേതാക്കൾപോലും തിടുക്കത്തിലുള്ള അയോഗ്യതയിൽ രാഹുലിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ബി ജെ പി ഇതര സർക്കാരുകളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന ആരോപണം ഉയർന്നപ്പോൾ, പ്രത്യേകിച്ച് ഡൽഹിയിൽ ആം ആദ്മി സർക്കാരിലെ മന്ത്രിമാർ ജയിലിൽ തുടർന്നപ്പോഴും മൗനം ഭുജിച്ച കോൺഗ്രസ് പാർട്ടിയെയാണ് രാഹുൽ വിഷയത്തിൽ അപലപിച്ച് കൊണ്ട് ഐക്യദാർഢ്യവുമായി കേജ്രിവാളെത്തിയതെന്നതും ശ്രദ്ധേയമാണ്.
ദുർബലരായി ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തിന് ചാരത്തിൽ നിന്നും ഉയർന്നെഴുന്നേറ്റ് അധികാരം പിടിക്കുന്നതിന് ഇതിന് മുൻപും രാജ്യം സാക്ഷിയായിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യം 1976-77, 1987-89ലും ഇത് തെളിയിച്ചിട്ടുണ്ട്.
ബി ജെ പിയുടെ ലക്ഷ്യം
രാഷ്ട്രീയ വിശകലനത്തിലും, തന്ത്രങ്ങളിലും ബി ജെ പിയോളം നേതൃപാടവമുള്ള രാഷ്ട്രീയ പാർട്ടി ഇന്ന് രാജ്യത്തുണ്ടാവില്ല. ഒന്നിന് പുറകെ ഒന്നായി തിരഞ്ഞെടുപ്പുകളിൽ വിജയക്കൊടി നാട്ടാൻ ബി ജെ പി പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് ഇതിന് തെളിവ്. അങ്ങനെ ഒരു സമയത്ത് ചിതറിയ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ബി ജെ പി അറിഞ്ഞുകൊണ്ട് ശ്രമിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അദാനിയുടെ വിഷയം പാർലമെന്റിൽ ഉയർന്നതുമുതലാണ് കോൺഗ്രസ് നേതാവ് രാഹുലിനെ തേടി ഡൽഹി പൊലീസ് വസതിയിലെത്തിയത്. അതുപോലെ കോൺഗ്രസിനെ പ്രതിരോധ രാഷ്ട്രീയത്തിൽ തളച്ചിടാനുള്ള ബി ജെ പി ശ്രമമായും ഇപ്പോഴത്തെ നീക്കങ്ങളെ വിലയിരുത്തുന്നവരുണ്ട്. മറ്റൊരു സാദ്ധ്യത പ്രതിപക്ഷത്തിന്റെ മുഖമായി രാഹുലിനെ നിലനിർത്താൻ ബി ജെ പി ആഗ്രഹിക്കുന്നു എന്നതാണ്. മോദിക്കെതിരെ രാഹുൽ എന്ന ചിത്രമാണ് തിരഞ്ഞെടുപ്പിൽ രാജ്യത്ത് എല്ലായിടത്തും തെളിയുന്നതെങ്കിൽ കാര്യങ്ങൾ തങ്ങൾക്ക് എളുപ്പമാവും എന്ന കണക്ക്കൂട്ടലാവും തിടുക്കപ്പെട്ടുള്ള കരുനീക്കങ്ങൾക്ക് പിന്നിൽ. വരും നാളുകൾ ദേശീയ രാഷ്ട്രീയത്തിൽ ചടുലമായ നീക്കങ്ങൾക്കാവും സാക്ഷ്യം വഹിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |