ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അപകീർത്തിക്കേസിൽ ശിക്ഷിച്ച സൂററ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ തന്നെ ഈയാഴ്‌ച കോൺഗ്രസ് അപ്പീൽ നൽകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹാജരായേക്കും.
അപകീർത്തിക്കേസിലെ പരമാവധി ശിക്ഷയായ രണ്ടുവർഷം തടവു വിധിച്ചതിനാൽ അപ്പീൽ കോടതി പരിഗണിക്കുമെന്നാണ് കോൺഗ്രസ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ. അനുകൂല ഉത്തരവ് കിട്ടിയില്ലെങ്കിൽ ഉന്നത കോടതികളെ സമീപിക്കും. രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദായതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുൻ എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയും സുപ്രീംകോടതിയിലുണ്ട്. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയത് കോൺഗ്രസിന് ചൂണ്ടിക്കാട്ടാം. സൂററ്റ് കോടതി വിധിയിൽ സ്റ്റേ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |