തിരുവനന്തപുരം: രാഹുൽ ഗാന്ധി എന്ന ശബ്ദത്തെ ബി.ജെ.പി നിശബ്ദമാക്കാൻ ശ്രമിച്ചെങ്കിലും ലോകത്തിന്റെ എല്ലാ കോണുകളും ഇപ്പോൾ ഇന്ത്യയുടെ ആ ശബ്ദം കേൾക്കുകയാണെന്ന് ശശി തരൂർ എം.പി പറഞ്ഞു. തലേക്കുന്നിൽ ബഷീർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തരൂർ. രാഹുൽ ഗാന്ധി വിഷയത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് തീരുമാനം എടുക്കേണ്ടത്. പക്ഷേ, രാഷ്ട്രപതിയുടെ പേരുപോലും എവിടെയും പരമാർശിച്ചു കണ്ടില്ല. ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്ന് പറയുന്ന സർക്കാരാണ് ഇത്തരത്തിലൊക്കെ പെരുമാറുന്നത്. രാഹുൽ ഗാന്ധി സംഭവത്തോടെ പ്രതിപക്ഷത്ത് ഇതുവരെ കാണാത്ത ഒരു ഐക്യം ഇന്നുണ്ട്. കേരള മുഖ്യമന്ത്രി വരെ രാഹുൽ ഗാന്ധിക്കായി അനുകൂല നിലപാടെടുത്തു.
തലേക്കുന്നിൽ ബഷീർ കൾചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ തലേക്കുന്നിൽ പുരസ്കാരം കഥാകൃത്ത് ടി.പദ്മനാഭന് ശശി തരൂർ സമ്മാനിച്ചു.
ഡൽഹി ഭരണം ആർക്കും
ശാശ്വതമല്ല: ടി. പദ്മനാഭൻ
ഡൽഹിയിൽ അധികാരത്തിലിരിക്കുന്നത് ശാശ്വതമാണെന്ന് കരുതുന്നത് തെറ്റിദ്ധാരണയാണെന്ന് ടി. പദ്മനാഭൻ പറഞ്ഞു. ശ്മശാനങ്ങളുടെ നഗരമാണ് ഡൽഹി. മുഗൾ രാജാക്കന്മാർ അവിടം ദീർഘകാലം ഭരിച്ചെങ്കിലും അത് ശാശ്വതമായില്ല. തുടർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി വന്നു. അതും ശാശ്വതമായില്ല.പിന്നീട് ജവഹർലാൽ നെഹ്റുവും മറ്റും ഇന്ത്യ ഭരിച്ചു. ഇപ്പോഴുള്ളത് മറ്റൊരു കൂട്ടരാണ്. അവരുടെ കളി കണ്ടാൽ തോന്നും അവരുടെ ഭരണം ശാശ്വതമാണെന്ന്. തെറ്റിദ്ധാരണയാണത്. ചരിത്രം ആവർത്തിക്കും. ഇരുട്ടിനപ്പുറത്ത് ഒരു പ്രകാശത്തിന്റെ നാളമുണ്ട്. അതിനായി പ്രവർത്തിക്കാം. രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് എന്തും ഏതും കിടക്കുന്നത്. കൊച്ചിയിലെ പ്രാണവായു പോലും രാഷ്ട്രീയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.-ടി. പദ്മനാഭൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |