ന്യൂഡൽഹി: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് തീയതി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണത്തിൽ മുന്നേറാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളുമായി ബി.ജെ.പി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ സംസ്ഥാന അദ്ധ്യക്ഷൻ ഡി. കെ. ശിവകുമാർ സിറ്റിംഗ് സീറ്റായ കനകപുരയിലും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ മകൻ ഡോ യതീന്ദ്ര സിദ്ധരാമയ്യയുടെ സീറ്റായ വരുണയിലും മത്സരിക്കും. ആദ്യ പട്ടികയിൽ യതീന്ദ്രയെ പരിഗണിച്ചില്ല.
നേരത്തെ കോലാറിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് സിദ്ധരാമയ്യ തീരുമാനം മാറ്റിയിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് പട്ടിക പ്രഖ്യാപിക്കാൻ വൈകിയത്. നിലവിൽ ബാഗൽകോട്ട് ജില്ലയിലെ ബദാമി എം.എൽ.എയാണ് അദ്ദേഹം. കോലാറിലും ബദാമിയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് സസ്‌പെൻസ് നിലനിറുത്തുന്നു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയ്‌ക്ക് രണ്ടു സീറ്റ് നൽകിയതും ശ്രദ്ധേയമായി. ദേവനഹള്ളിയിലും ചിതാപൂരിലും പ്രിയങ്ക് മത്സരിക്കും. ജി പരമേശ്വര-കൊരട്ടഗെരെ, ആർ.വി ദേശ്പാണ്ഡെ- ഹലിയാൽ, എച്ച് കെ പാട്ടീൽ-ഗദഗ്, എം.ബി. ബാറ്റിൽ (പ്രചാരണ സമിതി മേധാവി)- ബബലേശ്വർ, കെ.ആർ. രമേഷ്‌കുമാർ (മുൻ സ്പീക്കർ)- ശ്രീനിവാസ്‌പൂർ, ഈശ്വർ ഖൺഡ്രേ (വർക്കിംഗ് പ്രസിഡന്റ്)- ഭാൽക്കി, സതീഷ് ലക്ഷ്മണറാവു ജാർക്കിഹോളി (വർക്കിംഗ് പ്രസിഡന്റ്,)-യെക്കാൻമാർഡി, മലയാളി കെ.ജെ. ജോർജ്ജ്- സർവജ്ഞ നഗർ, ദിനേശ് ഗുണ്ടു റാവു-ഗാന്ധി നഗർ തുടങ്ങിയ മുതിർന്ന നേതാക്കളും പട്ടികയിലുണ്ട്.
ഈയിടെ അന്തരിച്ച പാർട്ടി വർക്കിംഗ് പ്രസിഡന്റ് ധ്രുവ് നാരായണയുടെ മകൻ ദർശൻ ധ്രുവനാരായണ നഞ്ചൻഗുഡിൽ മത്സരിക്കും. ഈ സീറ്റിൽ പ്രതീക്ഷയർപ്പിച്ചിരുന്ന മുതിർന്ന നേതാവ് എച്ച്. സി മഹാദേവപ്പ ടി നരസിപൂരിൽ മത്സരിക്കും.
ജെ.ഡി.എസ് നേതാവ് എച്ച്. ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമിയുടെ രാമഗരയിൽ ഇഖ്ബാൽ ഹുസൈനാണ് സ്ഥാനാർത്ഥി.
സൊറാബിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ മത്സരിക്കും. ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനും ബി.ജെ.പി എം.എൽ.എയുമായ കുമാർ ബംഗാരപ്പയാണ് എതിരാളി.
വിജയനഗറിൽ മുൻ മന്ത്രി എം.കൃഷ്ണപ്പയും ഗോവിന്ദരാജ് നഗറിൽ മകൻ പ്രിയകൃഷ്ണയും ബി.ടി.എം ലേഔട്ടിൽ മുൻ മന്ത്രിയും വർക്കിംഗ് പ്രസിഡന്റുമായ രാമലിംഗ റെഡ്ഡിയും ജയനഗറിൽ അദ്ദേഹത്തിന്റെ മകൾ സൗമ്യയും മത്സരിക്കും. ആദ്യ പട്ടികയിൽ ആറുപേർ വനിതകളാണ്. എട്ട് മുസ്ളീം സ്ഥാനാർത്ഥികളുമുണ്ട്.
ഉഡുപ്പിയും കാർക്കളയും ചർച്ച
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ നിന്ന് ഉഡുപ്പി, കാർക്കള മണ്ഡലങ്ങൾ ഒഴിച്ചിട്ടത് ചർച്ചയായി. ഉഡുപ്പിയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ മൂന്ന് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഉഡുപ്പി, കാർക്കള എന്നീ ഹൈ പ്രൊഫൈൽ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാത്തത് ശ്രദ്ധേയമായി. ഉഡുപ്പിയിൽ ഏഴ് പേരാണ് സ്ഥാനാർത്ഥിത്വത്തിന് രംഗത്തുള്ളത്. അവരിൽ ചിലർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ ഒരു യുവനേതാവിനെ അനുകൂലിക്കുന്നതായി പറയുന്നു. കാർക്കളയിൽ നാല് സ്ഥാനാർത്ഥികളാണ് കോൺഗ്രസ് ടിക്കറ്റിനായി മത്സരിക്കുന്നത്. ഉയർന്ന മണ്ഡലമായതിനാൽ ഇവിടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് പാർട്ടിക്ക് ബുദ്ധിമുട്ടായെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |