ന്യൂഡൽഹി: പൊലീസിന്റെ കണ്ണു വെട്ടിക്കാൻ മതവേഷം ഉപേക്ഷിച്ച് ആധുനിക വസ്ത്രങ്ങൾ ധരിച്ച് ഖലിസ്ഥാൻ നേതാവ് അമൃത്‌പാൽ സിംഗ്. പാന്റ്സും കോട്ടും കണ്ണടയും ധരിച്ചുള്ള അമൃത്പാലിന്റെ സിസിടിവി ദൃശ്യങ്ങൾ
പൊലീസിനിന് ലഭിച്ചു. 19ന് അമൃത്സറിൽ ബന്ധു വീട്ടിൽ ഒളിച്ചപ്പോഴുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് പറഞ്ഞു. അതേസമയം അമൃത്‌പാലിനായി ഡൽഹിയിൽ വ്യാപക പരിശോധന നടന്നുവരുന്നു.
അമൃത്സറിൽ നിന്ന് ഹരിയാനയിലെ കുരുക്ഷേത്രയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും രക്ഷപ്പെട്ടെന്നാണ് പൊലീസ് ഭാക്ഷ്യം. അമൃത്‌പാൽ സന്യാസിയുടെ വേഷത്തിൽ ഒരു ബസ് ടെർമിനലിൽ ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.
ഡൽഹി കാശ്മീർ ഗേറ്റിലെ അന്തർ സംസ്ഥാന ബസ് ടെർമിനലിൽ ഡൽഹി, പഞ്ചാബ് പൊലീസ് സംഘങ്ങൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ആളറിയാതിരിക്കാൻ കുടചൂടിയിരുന്നു.
അമൃത്പാൽ സിംഗിനും സഹായി പാപാൽപ്രീത് സിംഗിനും അഭയം നൽകിയ ബൽജീത് കൗർ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു.
അമൃത്‌പാൽ സിംഗുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് പഞ്ചാബ് പൊലീസ് അഭ്യർത്ഥിച്ചു. യു.കെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഖലിസ്ഥാൻ അനുകൂലികൾ അമൃത്പാൽ സിംഗിന്റെ അറസ്റ്റിനെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നുണ്ട്. അറസ്റ്റുണ്ടായാലുടൻ വാർത്താ സമ്മേളനത്തിലൂടെ അറിയിക്കുമെന്നും എസ്.എസ്.പി ബതിന്ദ ഗുൽനീത് ഖുറാന പറഞ്ഞു. അമൃത്‌പാൽ അറസ്റ്റിലായെന്നും പൊലീസ് രഹസ്യ കേന്ദ്രത്തിൽ പീഡിപ്പിക്കുന്നതായും ചില പോസ്റ്റുകൾ വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |