ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർദ്ധന
മലപ്പുറം: കേരളത്തിലെയും ഗൾഫിലെയും സ്‌കൂൾ അവധിയും വിഷു, പെരുന്നാൾ ആഘോഷങ്ങളും ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ച് വിമാന കമ്പനികളുടെ കൊള്ള. ഇക്കാര്യത്തിൽ ഇന്ത്യൻ,വിദേശ കമ്പനികൾ ഒരുപോലെ മത്സരിക്കുകയാണ്. മേയ് അവസാനം വരെ ഉയർന്ന നിരക്കാണ്. യു.എ.ഇയിൽ സ്‌കൂളുകൾക്ക് വേനലവധി തുടങ്ങി. റംസാൻ നോമ്പിന് നാട്ടിലെത്തുന്നവരുടെ എണ്ണവും കൂടി. ദുബായ് - കേരള സെക്ടറിൽ ശരാശരി 10,000 രൂപയ്ക്കുള്ളിൽ ലഭിച്ചിരുന്ന ടിക്കറ്രുകളുടെ നിരക്കിപ്പോൾ 30,000 രൂപ വരെയായി. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും സമാനമായ വർദ്ധനവുണ്ട്.
താരതമ്യേനെ ടിക്കറ്റ് നിരക്ക് കുറവുള്ള എയർഇന്ത്യ വേനൽകാല ഷെഡ്യൂളിന്റെ ഭാഗമായി കോഴിക്കോട്ടേക്കുള്ള ദുബായ്, ഷാർജ സർവീസുകൾ ഇന്നലെ മുതൽ അവസാനിപ്പിച്ചത് പ്രതിസന്ധി വർദ്ധിപ്പിക്കും. 256 പേർക്ക് സഞ്ചരിക്കാവുന്ന ദുബായ് - കൊച്ചി ഡ്രീംലൈനർ സർവീസ് മാർച്ച് 10ന് അവസാനിപ്പിച്ച് പകരം 170 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനമാണ് ഏർപ്പെടുത്തിയത്. എയർഇന്ത്യയുടെ റൂട്ടുകളിൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുമെങ്കിലും സീറ്റുകളുടെ കുറവ് പരിഹരിക്കപ്പെടില്ല.
ഏപ്രിൽ ആദ്യ ആഴ്ചയിലെ
എയർഇന്ത്യ എക്സ്പ്രസ് നിരക്ക്
അബുദാബി - കോഴിക്കോട് 18,500
കോഴിക്കോട് - അബുദാബി 32,000
ബഹ്റൈൻ - കോഴിക്കോട് 15,000
കോഴിക്കോട് - ബഹ്റൈൻ 35,200
കൊച്ചി - ദുബായ് 33,700
ദുബായ് - കൊച്ചി 12,600
കൊച്ചി - ദോഹ 42,200
ദോഹ - കൊച്ചി 17,900
കണ്ണൂർ - ജിദ്ദ 51,000
ജിദ്ദ - കണ്ണൂർ 29,000
കണ്ണൂർ - ഷാർജ 34,000
ഷാർജ - കണ്ണൂർ 12,400
തിരുവനന്തപുരം - ദമാം 45,000
ദമാം - തിരുവനന്തപുരം 22,800
തിരുവനന്തപുരം - ദുബായ് 32,900
ദുബായ് - തിരുവനന്തപുരം 20,000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |