തൃശൂർ: കേരളത്തിൽ പൊലീസ്‌രാജായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറ കസ്റ്റഡി മരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സംഭവത്തിൽ ഉത്തരവാദികളായ സി.ഐക്കും പൊലീസുകാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. വാഹനപരിശോധനയ്ക്കിടെ മർദ്ദിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. പൊലീസ് ഓഫീസർമാരിൽ നിരവധിപേർ ക്രിമിനലുകളാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ ഇത്തരക്കാരെ സഹായിക്കുന്നതിന്റെ ദുരന്തഫലമാണ് തൃപ്പൂണിത്തുറയിലുണ്ടായത്. തൃപ്പൂണിത്തുറ സി.ഐ ഭരണകക്ഷിയുടെ പ്രിയപ്പെട്ടവനായതുകൊണ്ടാണ് അഴിഞ്ഞാടുന്നത്. തിരുവനന്തപുരം പാറ്റൂരിൽ വീട്ടമ്മയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിയെ ഇതുവരെ കണ്ടുപിടിക്കാൻ പൊലീസിനായിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച കേസിൽ പ്രതികളെ പിടികൂടാൻ സാധിക്കാത്ത പൊലീസാണ് വഴിയാത്രക്കാരെ തല്ലിക്കൊല്ലുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |