തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ, ചെയർമാനും എം.ഡിയുമായ ഡോ.രാജൻ ഖോബ്രഗഡെയുടെ പ്രവർത്തനശൈലിയിൽ ബോർഡംഗം കൂടിയായ ഉൗർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് അതൃപ്തി. തുടർന്ന് തന്നെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയോട് ആവശ്യപ്പെട്ടതായി സൂചന. നയപരമായ കാര്യങ്ങളിൽ പോലും തന്നോട് എം.ഡി കൂടിയാലോചിക്കുന്നില്ലെന്നും ജ്യോതിലാലിന് പരാതിയുണ്ട്.
ചെയർമാനായിരിക്കെ ഡോ.ബി.അശോക് ലാഭത്തിലെത്തിച്ച കെ.എസ്.ഇ.ബി ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണിത്. ഡയറക്ടർ ബോർഡ് യോഗത്തിലെ നടപടികൾ സുതാര്യമല്ലെന്നും ആക്ഷേപമുണ്ട്. കരാറുകാർക്ക് കുടിശിക നൽകിയിട്ട് നാലുമാസത്തിലേറെയായി. കരാർ ജീവനക്കാർക്കും ജനുവരി മുതൽ വേതനം കൊടുത്തിട്ടില്ല. സമയബന്ധിതമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതികളും വൈകുന്നു.
സർക്കാരിന് വായ്പാപരിധി കൂട്ടികിട്ടാൻ സഹായകരമാകുന്ന സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിൽ സമവായം ഉണ്ടാക്കാനായില്ല. സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതികളിലേക്ക് തിരഞ്ഞെടുത്തവയിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ സാങ്കേതിക തടസമുള്ളവയും ഉൾപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടിവരിക വൈദ്യുതി മന്ത്രിയും ഉൗർജ സെക്രട്ടറിയുമാണ്.
അതേസമയം, ജ്യോതിലാലിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മന്ത്രിക്കുള്ളതെന്ന് അറിയുന്നു. കെ.എസ്.ഇ.ബിയുടെ വരുമാനം വർദ്ധിപ്പിക്കാനും ലാഭത്തിലാക്കാനുള്ള നടപടികൾ കൂട്ടായി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചതായി സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |