മുംബയ്: കുറഞ്ഞ വ്യാപാരദിനങ്ങളുള്ള ഈയാഴ്ച ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സെൻസെക്സ് 0.8 ശതമാനം നഷ്ടം നേരിട്ട് 57,527-ലും എൻഎസ്ഇ നിഫ്റ്റി 0.91 ശതമാനം താഴ്ന്ന് 16,945-ലുമാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.
ഈയാഴ്ച രാമനവമിയുടെ അവധി (വ്യാഴാഴ്ച) കാരണം ഒരു വ്യാപാര ദിനം കുറവാണ്. ചാഞ്ചാട്ടം ഈയാഴ്ചയും തുടരുമെന്നാണ് വിലയിരുത്തൽ. അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ നിന്നും പുറത്തു വരുന്ന, ആഗോള ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ ഈ വ്യാപാര ആഴ്ചയിൽ ആഭ്യന്തര ഓഹരി വിപണിയെ സ്വാധീനിക്കാവുന്നതാണ്. ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ ഡോയ്ചെ ബാങ്കിന്റെ ഓഹരികളിൽ നേരിട്ട കനത്ത തിരിച്ചടി കഴിഞ്ഞയാഴ്ചയുടെ അവസാന ഘട്ടത്തിൽ വിപണിയെ ആശങ്കപ്പെടുത്തിയിരുന്നു. കൂടാതെ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) നിരക്കുകൾ മാർച്ച് 30-ന് പ്രസിദ്ധീകരിക്കും. അതിനാൽ ആഗോള വാർത്തകൾ വിപണിയിൽ പ്രതിഫലിക്കുമെന്നതിൽ സംശയമില്ല.
വ്യാഴാഴ്ച അവധി ആയതിനാൽ മാർച്ച് മാസത്തിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ എക്സ്പയറി ബുധനാഴ്ച നടക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞയാഴ്ച ഇടിഞ്ഞിരുന്നു. ഇത് ഉയർന്ന തോതിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ സമ്പദ്ഘടനയെ സംബന്ധിച്ച് ഏറെ നേട്ടമാണ്. ആഭ്യന്തര ഓഹരി വിപണിക്കും അനുകൂല ഘടകമാണ്. അതിനാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യൻ ഓഹരി വിപണിക്കും പോസിറ്റീവ് ഘടമായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |