കൊച്ചി : നടനും മുൻ എം,പിയുമായ ഇന്നസെന്റിന്റെ നില അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമെന്ന് മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരിച്ചുവരവിനുള്ള സാദ്ധ്യത കുറവെന്നാണ് വിലയിരുത്തൽ എന്നും മന്ത്രി അറിയിച്ചു. സജി ചെറിയാന് പുറമെ മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവരും മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്നസെന്റിന് ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നുമാണ് നേരത്തെ പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നത്. ഈ സ്ഥിതിയിൽ മാറ്റമില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എക്‌മോ പിന്തുണയിലാണ് ഇന്നസെന്റിന്റെ ഹൃദയവും ശ്വാസകോശത്തിന്റെയും പ്രവർത്തനം. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്റിനെ അർബുദത്തിന്റെ ഭാഗമായുള്ള അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേതുടർന്ന് ന്യൂമോണിയ ബാധിച്ചതും സ്ഥിതി ഗുരുതരമാക്കി,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |