ഇന്നലെ രാത്രിയായിരുന്നു മലയാളികളുടെ പ്രിയ താരം ഇന്നസെന്റ് അന്തരിച്ചത്. ആരാധകരും ചലച്ചിത്ര - രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഫേസ്ബുക്കിലൂടെ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ദിലീപ്.
ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക് അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയായിരുന്നെന്ന് ദിലീപ് അനുസ്മരിച്ചു. ഇന്നസെന്റ് ഏട്ടൻ എങ്ങോട്ടും പോകുന്നില്ലെന്നും ഓർമ്മയുള്ള കാലം വരെ എന്നും നമുക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
പാപ്പി അപ്പച്ചാ, മിസ്റ്റർ ബട്‌ലർ,വെട്ടം, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇഷ്ടം, വിനോദയാത്ര തുടങ്ങി ദിലീപും ഇന്നസെന്റും നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റിന്റെ മരണസമയത്ത് ദിലീപും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളൊക്കെ ആശുപത്രിയിലുണ്ടായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വാക്കുകൾ മുറിയുന്നു... കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |