ശബരിമല:ശബരീശ സന്നിധാനം ഇനി പത്ത് നാൾ ഉത്സവാഘോഷ ലഹരിയിൽ. പൈങ്കുനി ഉത്രം മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്ര തന്ത്രി താഴമൺ മഹേഷ് മോഹനരര് കൊടിയേറ്റി. ഇന്ന് രാവിലെ 9.45നും 10.45നുമിടയിലെ മുഹൂർത്തത്തിലാണ് ഉത്സവം കൊടിയേറിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപങ്ങൾ തെളിച്ചു. ശക്തികുളങ്ങര ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നും കുഞ്ചാച്ചമൻ സമിതി എത്തിച്ച കൊടിക്കൂറയും കൊടിക്കയറും നടയിൽ സമർപ്പിച്ചിരുന്നു. വൈകുന്നേരം ആറിന് ഉത്സവത്തിന് മുന്നോടിയായി ശുദ്ധിപൂജകളും നടന്നു.
നാളെ മുതൽ ഏപ്രിൽ നാലുവരെ ഉത്സവബലി,ശ്രീഭൂതബലി പൂജകളുണ്ടാകും. പതിവ് പൂജകളും വിശേഷാൽ പൂജകളും ദിവസവുമുണ്ടാകും. മാർച്ച് 31ന് വൈകിട്ട് അഞ്ചിന് വിളക്കിനെഴുന്നള്ളത്ത് ആരംഭിക്കും. ഏപ്രിൽ 4ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും പള്ളിവേട്ടയും നടക്കും. അഞ്ചിന് രാവിലെ ഒൻപതിന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും.
ആറാട്ടിനു ശേഷം ഉച്ചയോടെ പമ്പാ ഗണപതി കോവിലിൽ ദർശനത്തിനായി എഴുന്നള്ളിച്ച് ഇരുത്തും. ഈ സമയം ഭക്തർക്ക് തിരുമുമ്പിൽ പറ വഴിപാട് സമർപ്പിക്കാം. തുടർന്ന് സന്നിധാനത്തേക്ക് തിരിച്ച് എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് സന്നിധാനത്ത് എത്തുന്നതോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |