ഭോപ്പാൽ: 30വയസുകാരി നാലുകുട്ടികളുമായി കിണറ്റിൽ ചാടി. മുന്നുമക്കൾ മരിച്ചു. യുവതിയും മൂത്തമകളും കിണറ്റിൽ തൂങ്ങിക്കിടന്ന കയറിൽ പിടിച്ച് രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലെ ബുഹാൻപുർ ജില്ലയിലാണ് സംഭവം.
മരിച്ച കുട്ടികളിൽ 18മാസം മാത്രം പ്രായമുള്ള കുട്ടിയും ഉണ്ട്. ബുഹാൻപുർ ജില്ലയിലെ ബാൽഡി ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
പ്രമീള ബിലാല എന്ന യുവതി ഭർത്താവ് രമേഷുമായി വഴക്കിട്ടതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. വെള്ളത്തിൽ മുങ്ങിത്താണ യുവതി കിണറ്റിലേയ്ക്ക് തൂങ്ങിക്കിടന്ന കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. ഒപ്പം മൂത്തമകളെയും രക്ഷപ്പെടുത്തി.
എന്നാൽ ഒന്നര വയസുള്ള മകനും മൂന്നും അഞ്ചും വയസുള്ള രണ്ടു പെൺകുട്ടികളും വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രമീളയുടെയും കുട്ടിയുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |