ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ കോൺഗ്രസ് എം പി മാരെ സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന. ഹെെബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവരാണ് ലോക്‌സഭയിൽ വച്ച് രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്‌പീക്കർ നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
മോദി എന്ന പേരിൽ നടത്തിയ അപകീർത്തി പരാമർശത്തിനെ തുടർന്ന് സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ച പശ്ചാത്തലത്തിൽ എം പി സ്ഥാനത്ത് നിന്നും ലോക്‌സഭ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു.
ഇന്ന് രാവിലെ ലോക്‌സഭ ചേർന്നയുടൻ തന്നെ കോൺഗ്രസ് എംപിമാർ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചിരുന്നു. ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നീ എം പിമാർ സഭാദ്ധ്യക്ഷന് നേരെയാണ് രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് കീറിവലിച്ചെറിഞ്ഞത്. മാർച്ച് 13 മുതൽ തന്നെ അദാനി വിഷയത്തിൽ സഭയിൽ പ്രതിപക്ഷാംഗങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |