ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ തുടർനടപടികളുമായി കേന്ദ്രസർക്കാർ. എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിയാനായി നോട്ടീസ് നൽകി. ഒരു മാസത്തിനുള്ളിൽ തന്നെ വീടൊഴിയണമെന്നാണ് കോൺഗ്രസ് നേതാവിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയാണ് വിഷയത്തിൽ നോട്ടീസ് അയച്ചത്.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പട്ട് ലോക്സഭാംഗത്വം റദ്ദ് ചെയ്യപ്പെട്ടതോടെ എം പി എന്ന നിലയിൽ ഇത് വരെ ലഭിച്ച് വന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധിയ്ക്ക് നഷ്ടമാകും. മോദി എന്ന പേരിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതോടെ മാർച്ച് 23-നാണ് രാഹുലിന്റെ അയോഗ്യത സംബന്ധിച്ച ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്.
അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിപക്ഷ എം പിമാർ പ്രതിഷേധമറിയിച്ചതോടെ ലോക്സഭ ഇന്നും പ്രക്ഷുബ്ദ്ധമായി. ഇന്ന് രാവിലെ ലോക്‌സഭ ചേർന്നയുടൻ തന്നെ കോൺഗ്രസ് എംപിമാർ മുദ്രാവാക്യങ്ങളുയർത്തി. ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നീ എം പിമാർ സഭാദ്ധ്യക്ഷന് നേരെ രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് കീറിവലിച്ചെറിഞ്ഞാണ് പ്രതിഷേധമറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |