SignIn
Kerala Kaumudi Online
Saturday, 20 April 2024 2.56 AM IST

പ്രിയപ്പെട്ട ഇന്നസെന്റിന് കണ്ണീരാഞ്ജലിയുമായ് ചലച്ചിത്രലോകം

d

ഇന്നസെന്റ് ഈ മണ്ണിൽ നിന്ന് ഇന്ന് യാത്ര പറയും.ഇനി ഈ ഭൂമിയിൽഇല്ല.എന്നാൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളമുള്ളിടത്തോളം നിലനിൽക്കും.കണ്ണീരോടെയാണ് സഹപ്രവർത്തകർ ഇന്നസെന്റിന് ഇന്നലെ അന്തിമാഭിവാദ്യം നേർന്നത്.സത്യൻ അന്തിക്കാടും പ്രിയദർശനും പൊട്ടിക്കരഞ്ഞു.പ്രമുഖരുടെ പ്രതികരണങ്ങളിലൂടെ...

മോഹൻലാൽ

എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്. ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...

സുരേഷ് ഗോപി

നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. എന്റെ ഇന്നച്ചന് വിട.

മഞ്ജു വാര്യർ

നന്ദി ഇന്നസെന്റ് ചേട്ടാ, നൽകിയ ചിരികൾക്ക്. സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും..

ജയറാം

ഇന്ത്യൻ സിനിമയ്ക്ക് മറ്റൊരു തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി നീണ്ടു നിന്ന ഒരു സാഹോദര്യം ഇനിയില്ല എന്നോർക്കുന്ന ഈ നിമിഷം പറയാൻ വാക്കുകൾ കിട്ടുന്നില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും അദ്ദേഹത്തെ അറിയാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.

ദിലീപ്

വാക്കുകൾ മുറിയുന്നു... കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും......

ജയസൂര്യ

അഭിനയത്തിൽ ജീവിക്കുകയും, ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്ത , പേര് അന്വർത്ഥമാക്കിയ വ്യക്തിത്വം. ആത്മശാന്തി.

കുഞ്ചാക്കോ ബോബൻ

പിരിമുറുക്കമുള്ള സാഹചര്യങ്ങളെ തന്റെ നർമ്മം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന മനുഷ്യൻ. പ്രേക്ഷകരെ ചിരിപ്പിക്കുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നതിനായി തന്റേതായ ഭാവപ്രകടനങ്ങളും ഡയലോഗ് ഡെലിവറികളും ഉള്ള നടൻ... ജീവിതത്തിലെ ഏ​റ്റവും പ്രയാസകരമായ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട മനുഷ്യൻ, നർമ്മബോധം കൊണ്ട് മരണത്തെ കീഴടക്കിയ മനുഷ്യൻ. ഇന്നസെന്റ് ചേട്ടാ…. എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾക്കുള്ള സ്‌നേഹവും വാത്സല്യവും ഞങ്ങൾക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളുമെല്ലാം എന്നും ഓർമ്മയിലുണ്ടാകും.

സലിംകുമാർ

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ. എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ.........

വിനീത് ശ്രീനിവാസൻ

എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വി​റ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേ​റ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചു​റ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.