കോട്ടയം . സംസ്ഥാന സർക്കാർ രണ്ടുവർഷം കൊണ്ട് ജില്ലയിലെ കാർഷിക മേഖലയിൽ നടപ്പാക്കിയത് 14.65 കോടി രൂപയുടെ പ്രവർത്തനങ്ങൾ. കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ 1510.58 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. 1208 കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാനായെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് പറഞ്ഞു.
തെങ്ങിന്റെ ഉത്പാദനവും ക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 'കേരഗ്രാമം' പദ്ധതിയിലൂടെ 1.13 കോടി രൂപ ചെലവഴിച്ചു. കേരരക്ഷാവാരത്തിന്റെ ഭാഗമായി തെങ്ങിൻ തോപ്പുകളിൽ പച്ചിലവള ലഭ്യതയ്ക്കായി മൂന്ന് ലക്ഷം ശീമക്കൊന്ന കമ്പുകൾ വിതരണം ചെയ്തു. 55.9 ലക്ഷം രൂപ ചെലവാക്കി 86 ഓണച്ചന്തകൾ നടത്തി. കൃഷി ഭവനുകൾ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി 27.28 ലക്ഷം രൂപ ചെലവഴിച്ചു. നീണ്ടൂർ, തൃക്കൊടിത്താനം കൃഷിഭവനുകളെയാണ് ആദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. വിറ്റഴിക്കാൻ സാധിക്കാത്ത കാർഷികോത്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയായ ഹബ്ബിലേക്ക് മണർകാട് പഞ്ചായത്തിനെ തിരഞ്ഞെടുത്തു. 2.21 ലക്ഷം രൂപ അനുവദിച്ചു. എഫ് പി ഒ, കുടുംബശ്രീ, പാക്സ് എന്നിവയ്ക്കായി അഗ്രോ പ്രോസസിംഗ് യൂണിറ്റുകൾ തുടങ്ങുന്നതിന് 9.65 ലക്ഷം ചെലവഴിച്ചു.
മറ്റ് പ്രവർത്തനങ്ങൾ.
ഏറ്റുമാനൂർ, കോട്ടയം ഉഴവൂർ, പാലാ ബ്ലോക്കുകളിൽ പ്രീമിയം ഔട്ട്‌ലെറ്റുകൾ
മൺചട്ടി, എച്ച് ഡി പി ഇ കണ്ടെയ്നറുകളിലുള്ള പച്ചക്കറി കൃഷിയ്ക്ക് 3000 യൂണിറ്റുകൾ
ആമസോൺ വഴി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് കോഴയിൽ ഓൺലൈൻ ബ്രാൻഡിംഗ്
വിള ഇൻഷ്വറൻസ് പദ്ധതി
വിളനാശം സംഭവിച്ച കർഷകർക്ക് 7.87കോടി രൂപ നഷ്ടപരിഹാരമായി നൽകി. പ്രകൃതിക്ഷോഭം മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് 2021-22 വർഷം സംസ്ഥാന വിഹിതമായി 3.69 കോടി രൂപ 5887 കർഷകർക്കായി നൽകി. കേന്ദ്ര വിഹിതമായി 2.17 കോടിരൂപ 7014 കർഷകർക്കും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |