കോട്ടയം . കിട്ടുന്നത് തുച്ഛമാണ്, അതും മൂന്ന് തവണയായി. ഞങ്ങൾ എങ്ങനെ മുന്നോട്ടുപോകും. അങ്കണവാടി വർക്കേഴ്സിന്റെയും, ഹെൽപ്പേഴ്സിന്റെയും ഈ ചോദ്യത്തിന് മുന്നിൽ സർക്കാരുകൾക്ക് ഉത്തരമില്ല. നാലുമാസമായി പലരും ദുരിതത്തിലാണ്. സംസ്ഥാന സർക്കാർ വിഹിതത്തിൽ നിന്ന് 4500 രൂപയും കേന്ദ്രസർക്കാരിന്റെ 7500 രൂപയുമായി 12000 രൂപയാണ് വർക്കേഴ്‌സിന് ലഭിക്കുന്നത്. 8000 രൂപയാണ് ഹെൽപ്പേഴ്‌സിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാർ വിഹിതം മാത്രമാണ് വർഷത്തിൽ ചെറിയതോതിലെങ്കിലും വർദ്ധിപ്പിക്കുന്നത്. കേന്ദ്രസർക്കാർ വിഹിതം വർദ്ധിപ്പിച്ചിട്ട് ഒൻപത് വർഷമായി. അങ്കണവാടിയുടെ പ്രവർത്തനങ്ങളിലെ ഭക്ഷണം, ഹാജർ, മീറ്റിംഗ് തുടങ്ങിയവ ഫോണിലെ ആപ്പ് ഉപയോഗിച്ചാണ് ചെയ്യുന്നത്. നിലവാരം കുറഞ്ഞ ഫോൺ ആയതിനാൽ ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു.
ആനുകൂല്യങ്ങൾ അകലെ
അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെ പോരാട്ടങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. മിനിമം വേതനം, പിഎഫ്, ഇ എസ് ഐ ആനുകൂല്യം, അവധി തുടങ്ങി ഏറ്റവും അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ക്ക് പോലും സമരം ചെയ്യേണ്ട ഗതികേടിലാണ് ഇവർ. കേന്ദ്രസർക്കാരിന്റെ പദ്ധതിയായ സ്‌കീം വർക്കേഴ്‌സ് പദ്ധതിയിലാണ് വർക്കേഴ്‌സിനെയും ഹെൽപ്പേഴ്‌സിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരായി നാളിതുവരെ ഇവരെ അംഗീകരിച്ചിട്ടില്ല. പക്ഷെ പണിക്ക് മാത്രം കുറവില്ല. സർക്കാരിന്റെ വിവിധ സർവേകൾ നടത്തുന്നതിന് പുറമെ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാരായും ഇവരെ നിയമിക്കുന്നു. ഈ ഇനത്തിൽ 7500 രൂപയാണ് വർഷം ലഭിക്കുന്നത്.
4100 ജീവനക്കാർ
ജില്ലയിൽ 2050 അങ്കണവാടികളിലായി 4100 ജീവനക്കാരാണുള്ളത്. വൈക്കത്ത് ഒരു മിനി അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. ഭൂരിഭാഗം അങ്കണവാടികളും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ജീവനക്കാർ കണ്ടുപിടിച്ചാൽ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വകയിരുത്തി കെട്ടിടം നിർമ്മിക്കാൻ സാധിക്കും.
അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
ഓണറേറിയം തുക 26000 രൂപയായി വർദ്ധിപ്പിക്കുകയും സർക്കാർ ജീവനക്കാരായി അംഗീകരിക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |