ശബരിമല: പൈങ്കുനി ഉത്ര മഹോത്സവത്തിന് ശബരീശ സന്നിധിയിൽ കൊടിയേറി. ഇന്നലെ രാവിലെ 9.20നുള്ള ശുഭമുഹൂർത്തത്തിലാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റു കർമ്മം നിർവഹിച്ചത്. സന്നിധാനം മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ, ബോർഡ് അംഗം ജി. സുന്ദരേശൻ, സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ്, ശബരിമല എക്‌സിക്യൂട്ടീവ് ഒാഫീസർ എച്ച്. കൃഷ്ണകുമാർ, അസി.എക്‌സിക്യൂട്ടീവ് ഓഫീസർ എം. രവികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.എസ്.ശാന്തകുമാർ എന്നിവർ പങ്കെടുത്തു.
ഏപ്രിൽ 4വരെ എല്ലാദിവസവും രാവിലെ 11.30 മുതൽ ഉത്സവബലി ദർശനവും രാത്രി 7.30ന് ശ്രീഭൂതബലിയും നടക്കും. 31ന് വൈകിട്ട് 5ന് വിളക്കിനെഴുന്നള്ളത്ത്. ഉദിനെല്ലൂർ മണികണ്ഠൻ തിടമ്പേറ്റും. ഏപ്രിൽ 4ന് വൈകിട്ട് ദീപാരാധന, പടിപൂജ, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും തുടർന്ന് പളളിവേട്ടയും നടക്കും. 5ന് രാവിലെ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും ശേഷം പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. 11.30ന് ആറാട്ട്. തുടർന്ന് ദേവനെ പമ്പാഗണപതി ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചിരുത്തും. വൈകിട്ട് 3.30വരെ ഇവിടെ ദർശനത്തിനും തിരുമുമ്പിൽ പറ സമർപ്പണത്തിനും ഭക്തർക്ക് അവസരമുണ്ട്. 3.30ന് മടക്കയാത്ര. സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |