നെയ്യാറ്റിൻകര:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ നഗരിയിലേക്ക് നവോത്ഥാന നായകരുടെ ഛായാചിത്രവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന കേരള നവോത്ഥാന സ്മൃതി യാത്രയ്ക്ക് അരുവിപ്പുറത്ത് തുടക്കമായി.
കേരളത്തിലെ സാമൂഹിക മാറ്റത്തിന് വഴി തെളിച്ച സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് യാത്ര ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു . ജീവിതത്തിന്റെ പിന്നാമ്പുറത്തിലേക്ക് പിന്തള്ളപ്പെട്ടു പോയവർക്ക് മുഖ്യധാരയിലെത്താൻ വേണ്ടി നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. സവർണരായി ജീവിക്കാൻ കഴിയുന്നത് തങ്ങൾക്ക് കിട്ടിയ വരദാനമാണെന്ന് ഒരു വിഭാഗവും ,അവർണ്ണരായി ജീവിക്കേണ്ടി വരുന്നത് ദൈവഹിതമെന്ന കരുതി മറ്റൊരു വിഭാഗം ജീവിച്ച കാലഘട്ടത്തിലാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. . സാമ്രാജ്യത്വ ശക്തികളെ എങ്ങനെ മുട്ടുകുത്തിക്കണമെന്ന് ഗാന്ധിജി പരീക്ഷിച്ച സമരമുറയായിരുന്നു അത് . ഈ കാലഘട്ടത്തിലെ അനീതിയെയും അധർമ്മത്തെയും ചോദ്യം ചെയ്യാനുള്ള ശക്തിയാർജ്ജിക്കാൻ വൈക്കം സത്യഗ്രഹ സ്മരണകൾ ഊർജ്ജം നൽകുമെന്നും സതീശൻ പറഞ്ഞു.
അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദയും, വി.ഡി. സതീശനും ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് കൈമാറി.
കോൺഗ്രസ് നേതാക്കളായ എൻ.ശക്തൻ,മര്യാപുരം ശ്രീകുമാർ,ജി.സുബോധൻ, ജി.എസ്.ബാബു, വി.എസ്.ശിവകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്,പാലോട് രവി, എം.വിൻസന്റ് എം.എൽ.എ,നെയ്യാറ്റിൻകര സനൽ, എം.എം.നസീർ, ആർ.വത്സലൻ, മലയിൻകീഴ് വേണുഗോപാൽ, മാരായമുട്ടം സുരേഷ്, ആറ്റിപ്ര അനിൽ,കെ.എസ്. ശബരീനാഥൻ, വി.എസ്. ഹരീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു. ശ്രീനാരായണ ഗുരുദേവൻ, മന്നത്ത് പത്മനാഭൻ, അയ്യൻകാളി, അയ്യാ വൈകുണ്ഠ സ്വാമി എന്നിവരുടെ ചിത്രങ്ങളാണ് സ്മൃതിയാത്രയിലൂടെ വൈക്കത്ത് എത്തിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, ജനറൽ സെക്രട്ടറിമാരായ .ജി.എസ്.ബാബു, ജി.സുബോധൻ എന്നിവർ ജാഥാ വൈസ് കാപ്ടന്മാരാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാറാണ് ജാഥാ മാനേജർ .ജാഥ 29ന് വൈക്കത്ത് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |