'ഇത്തവണ ഞാൻ പോകും, കാരണം ഇപ്പോൾ പോയില്ലെങ്കിൽ ഇനിയൊരു പോക്കുണ്ടാകാൻ സാദ്ധ്യത കുറവാണ്" ഇരുന്നൂറ് എപ്പിസോഡുകൾ ഷൂട്ട് ചെയ്തു കഴിഞ്ഞ ഇന്നസെന്റ് കഥയുടെ അവസാനത്തെ ഷെഡ്യൂളിൽ അമേരിക്കയിലുള്ള സഹോദരന്റെ കുടുംബത്തെയും ബന്ധുക്കളെയും കാണാൻ പോകുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു. എന്തോ ആലോചിച്ച് ഒരു നെടുവീർപ്പിട്ട ശേഷം എന്നോടായി ഒന്നുകൂടെ പറഞ്ഞു; 'നാളെ ഷൂട്ട് നമുക്ക് ഉച്ചയ്ക്കുശേഷം ആക്കാം. എനിക്ക് ഡോക്ടറെ കാണാൻ ഒന്നു പോണം".
തന്റെ സങ്കടങ്ങൾ കേട്ട് മറ്റുള്ളവർ വിഷമിക്കരുതെന്ന് വാശിയുള്ള ആളായിരുന്നു ഇന്നസെന്റ്. ഒരായിരം തവണ ഞാൻ മനസ്സിൽ ചോദിച്ചിട്ടുണ്ട്; മൂന്നാം തവണയും കാൻസർ അദ്ദേഹത്തെ വട്ടം പിടിച്ചപ്പോൾ പോലും ഒരിക്കലെങ്കിലും ഭയം തോന്നിയിട്ടില്ലേ എന്ന് ? സ്വയം ചോദിച്ച ചോദ്യത്തിന് മനസ്സിൽ നിന്ന് തന്നെ ഉത്തരം വരും.. “ഇത് ഇന്നസെന്റ് ആണ്. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം എഴുതി ലോകത്തെ ചിന്തിപ്പിച്ച ഇന്നസെന്റ് !”
പലപ്പോഴായി രണ്ടു വർഷം നീണ്ട നിരവധി ഷൂട്ടിംഗ് ദിനങ്ങളിൽ അദ്ദേഹത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ കേട്ടത് കർണ്ണാടകയിലെ ശാപന്നൂർ എന്ന സ്ഥലത്തെപ്പറ്റിയും ജീവിതത്തിന്റെ യൗവന കാലത്തിൽ അദ്ദേഹം പരിശ്രമിച്ചിട്ടും നിലനിൽക്കാതെ പോയ ആ തീപ്പെട്ടി കമ്പനിയെപ്പറ്റിയും അദ്ദേഹത്തെ ഷൗക്കാർ എന്ന് വിളിച്ച് ബഹുമാനിക്കുന്ന നിഷ്കളങ്കരായ ഒരു ജനതയെപ്പറ്റിയുമായിരുന്നു. ശാപന്നൂർ ഗ്രാമത്തിലെ 'കാർത്തുമ്പി" ആണ് പിന്നീട് പ്രിയദർശൻ തേന്മാവിൻ കൊമ്പത്തിലേക്ക് എടുത്തത്.
തിരക്കുകൾ കാരണം അദ്ദേഹത്തിന്റെ ഫോൺ കാൾ കാണാതെ ഇരിക്കുകയോ തിരിച്ചു വിളിക്കാൻ താമസിക്കുകയോ ചെയ്താൽ 'എന്നെ താൻ മറന്നോ? അതോ വേണ്ടേ എന്റെ പ്രോഗ്രാം" എന്ന് ചോദിച്ച് പരിഭവം പറയുന്ന ഇന്നസെന്റിൽ കൊച്ചു കുട്ടിയെയും കണ്ടിട്ടുണ്ട്. അവസാനമായി വിളിച്ചപ്പോൾ പറഞ്ഞത് “ഒരാഴ്ച കൊണ്ട് എന്റെ ആരോഗ്യം തിരിച്ചുവരും എന്നിട്ട് നമുക്ക് അടുത്ത ഷൂട്ട് പ്ലാൻ ചെയ്യാം” എന്നാണ്. മരണവും അദ്ദേഹത്തിന് ഒരു തമാശ പോലായിരുന്നു. സഹപ്രവർത്തകർ പലരും കൊഴിഞ്ഞുപോയപ്പോഴൊക്കെ പറയാറ്, ഞാനായിരുന്നു ആദ്യം പോകേണ്ടത്... ഞാൻ പോകുമ്പോൾ ഇവരൊക്കെ എന്നെ കാണാൻ വരും എന്നാണ് ഓർത്തിരുന്നത്. പക്ഷേ വിധി തിരിച്ചായല്ലോ എന്നാണ്...
കൗമുദി ടി.വിയുമായി ചേർന്ന് അദ്ദേഹത്തിന്റെ യൗവനം ചെലവഴിച്ച ശാപന്നൂർ ഗ്രാമത്തിൽ ഒരിക്കൽക്കൂടി പോകണമെന്നും ടിനി ടോമും ഇടവേള ബാബുവും ചേർന്ന് ചെയ്യുന്ന ഓണപ്രോഗ്രാം യാഥാർത്ഥ്യമാക്കണമെന്നും ഇന്നസെന്റ് ആഗ്രഹിച്ചിരുന്നു. ഇനിയൊരിക്കലും സംഭവിക്കാത്ത ഈ രണ്ട് കാര്യങ്ങളും എന്റെ ഉള്ളിലും ഉണങ്ങാത്ത മുറിവായി അവശേഷിക്കും..
മോഹൻലാലിനോട് ഇന്നസെന്റ് ഒരു പ്രത്യേക സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്. അനിയനെ പോലെയോ, ഉറ്റ ചങ്ങാതിയെ പോലെയൊക്കെയാണ് മോഹൻലാലിനെക്കുറിച്ച് സംസാരിക്കാറ്.
ശാരീരികമായി എത്ര അസ്വസ്ഥതകൾ ഉണ്ടെങ്കിലും എഴുന്നേറ്റ് നിൽക്കാൻ പറ്റിയാൽ ജോലി ചെയ്യണം എന്നാഗ്രഹിച്ച മനസിന്റെ ഉടമയായിരുന്നു ഇന്നസെന്റ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവിടത്തെ മാദ്ധ്യമങ്ങൾ ഞാൻ മരിച്ചു എന്ന് ന്യൂസ് കൊടുത്തിട്ടുള്ളവരാണ്, മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കാൻ ഭാര്യയെ വിളിച്ചു സത്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ചിരിച്ചുകൊണ്ട് പറയുമായിരുന്നു. പക്ഷേ, മാദ്ധ്യമങ്ങൾക്ക് അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെ ഇപ്പോൾ ആ വാർത്ത കൊടുക്കേണ്ടി വന്നു...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |