തൃപ്രയാർ: കുട്ടികൾക്കായി അദ്ധ്യാപകരുടെ വടംവലി മുറുകുന്നു. വശം കെട്ട് രക്ഷിതാക്കളും. അദ്ധ്യയന വർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പുതിയ അദ്ധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ ചേർക്കാനുള്ള വിദ്യാലയങ്ങളുടെ മത്സരമാണ് അദ്ധ്യാപകർ തമ്മിലുള്ള വടം വലിയിലെത്തിയിരിക്കുന്നത്. പുതുതായി വിദ്യാലയത്തിലെത്തുന്നവർക്ക് പാഠപുസ്തവും യൂണിഫോം, കുട, ബാഗ്, ചെരിപ്പ്, ടിഫിൻ ബോക്‌സ്, എന്നിവയ്ക്ക് പുറമെ വാഹന ഫീസ്, ടൂഷൻ ഫീസ് എന്നിവ സൗജന്യമാക്കിയാണ് പല വിദ്യാലയങ്ങളും വിദ്യാർത്ഥികൾക്കായി വല വിരിക്കുന്നതും സ്വാധീനം ചെലുത്തുന്നതും.
ചില വിദ്യാലയങ്ങൾ പഠനകാലത്തെ ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതു വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വിദ്യാർത്ഥികളെ ആകർഷിക്കേണ്ടവർ വിദ്യാഭ്യാസ സംസ്‌കാരത്തിന് നിരക്കാത്ത രീതിയിൽ വിദ്യാർത്ഥികളെ വലയിലാക്കാൻ ശ്രമിക്കുന്നത് രക്ഷിതാക്കൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പണം നൽകിയും വലവിരിക്കൽ
തീരപ്രദേശത്തെ ഒരു വിദ്യാലയം ഒന്നാം ക്ലാസിൽ ചേർത്തുന്ന വിദ്യാർത്ഥിക്ക് സൗജന്യങ്ങൾക്കു പുറമെ അയ്യായിരം രൂപയും അഞ്ചാം ക്ലാസിൽ ചേരുന്ന വിദ്യാർത്ഥിക്ക് മൂവായിരം രൂപയുമാണ് നൽകുന്നത്. ഇതിനിടയിൽ മറ്റ് വിദ്യാലയങ്ങളിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ വലയിലാക്കാൻ പണം വാഗ്ദാനം ചെയ്തും കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന വിദ്യാലയത്തിലെ പഠന രീതിയേയും പഠന നിലവാരത്തെയും മോശമായി ചിത്രീകരിച്ചുമുള്ള മത്സരം കടുക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |