ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുൽ ഗാന്ധി. ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി നൽകിയ നോട്ടീസിനുളള മറുപടിയിലാണ് അദ്ദേഹം വീടൊഴിയുമെന്ന് വ്യക്തമാക്കിയത്. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനാൽ ഡൽഹി തുഗ്ളക് ലെയ്‌നിലെ 12-ാം നമ്പർ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ടാണ് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. ഏപ്രിൽ 22നുള്ളിൽ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എസ് പി ജി സുരക്ഷ പിൻവലിച്ചതിനാലും ഔദ്യോഗിക നേതൃപദവികൾ ഇല്ലാത്തതിനാലും രാഹുലിന് എം പിയെന്ന നിലയിൽ മാത്രമാണ് വസതിക്ക് അർഹതയുണ്ടായിരുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലോധി എസ്‌റ്റേറ്റിൽ അനുവദിച്ച സർക്കാർ ബംഗ്ളാവ് 2020 ജൂലായിൽ എസ് പി ജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ഒഴിപ്പിച്ചിരുന്നു.അതേസമയം, ഔദ്യോഗിക വസതി ഒഴിയുന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ സി ആർ പി എഫ് അവലോകനം ചെയ്യും. എന്നാൽ അദ്ദേഹത്തിന്റെ സുരക്ഷ കുറച്ചേക്കില്ല എന്നാണ് റിപ്പോർട്ട്.
അതിനിടെ, അയോഗ്യനാക്കുന്നതിന് ഇടയാക്കിയ പ്രസംഗം നടത്തിയ കോലാറിലേക്ക് വീണ്ടും പോകാൻ രാഹുൽ ഗാന്ധി തീരുമാനിച്ചു. ഏപ്രിൽ അഞ്ചിന് ഇവിടെ വൻ പ്രതിഷേധപരിപാടിക്ക് കളമൊരുക്കാനാണ് കോൺഗ്രസ് നീക്കം. വിവാദ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് പ്രതിഷേധത്തിനുള്ള വേദിയൊരുക്കി പ്രചാരണ പരിപാടി നടത്തും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അയോഗ്യതാവിഷയം പ്രധാന പ്രചാരണ വിഷയമാക്കാനാണ് ഇപ്പോൾ പാർട്ടിയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്.
മോദി സമുദായത്തെ അപമാനിച്ചു എന്ന കേസിൽ സൂറത്തിലെ സി ജെ എം കോടതിയാണ് രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ചാണ് രാഹുൽ കേസിനാധാരമായ പ്രസംഗം നടത്തിയത്. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഇതിനെതിരെ ബി ജെ പി എം എല്‍ എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുലിന്റെ പരാമർശം മോദി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |