തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് അവസാനിക്കും. ഒന്നാം ഭാഷ രണ്ടാം ഭാഗമാണ് ഇന്ന് നടക്കുക.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഒന്നു മുതൽ ഒമ്പതു വരെയുള്ള സ്‌കൂൾ പരീക്ഷകൾ എന്നിവ നാളെ (വ്യാഴം) പൂർത്തിയാകും. 31ന് സ്‌കൂളുകൾ മദ്ധ്യവേനലവധിക്കായി അടയ്ക്കും. ജൂൺ ഒന്നിന് തന്നെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കും.
മാർച്ച് ഒമ്പതിന് ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ 2,960 സെന്ററുകളിലായി 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എഴുതിയത്. ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നിന് ആരംഭിക്കും. 18000 അദ്ധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾക്ക് ഏപ്രിൽ അഞ്ചു മുതൽ പരീക്ഷാഭവനിൽ തുടക്കമാകും. റിസൽട്ട് മേയ് രണ്ടാം വാരം പ്രഖ്യാപിക്കും.
പ്ളസ് ടു ബാച്ച് പുനഃക്രമീകരണം: തീയതിയിൽ മാറ്റം
തിരുവനന്തപുരം: പ്ലസ് ടു ബാച്ചുകളുടെ പുനഃക്രമീകരണത്തിനായി റിപ്പോർട്ട് സമർപ്പിക്കാൻ രൂപീകരിച്ച പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി മേഖലാതലങ്ങളിൽ നിശ്ചയിച്ചിരുന്ന സിറ്റിംഗ് തീയതിയിൽ മാറ്റം. ഏപ്രിൽ ഒന്നിന് എറണാകുളത്തും മൂന്നിന് തിരുവനന്തപുരത്തും നടത്താനിരുന്ന സിറ്റിംഗുകളാണ് മാറ്റിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി മൂന്നിന് തിരുവനന്തപുരത്തുള്ള സിറ്റിംഗ് നാലിന് അട്ടക്കുളങ്ങരയിലെ സീമാറ്റ് ആസ്ഥാനത്തും പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായി ഏപ്രിൽ അഞ്ചിന് എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുമായിരിക്കും സിറ്റിംഗ്. കമ്മിറ്റിയുടെ പരിഗണനയ്ക്കായി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അപേക്ഷകളും നൽകിയിട്ടുള്ളവർ വരേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |