മാന്നാർ : റോഡ് തകർന്നു കിടക്കുന്നതിനാൽ, മാന്നാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കുടവള്ളാരി എ,ബി ബ്ലോക്ക്, ചെന്നിത്തല പഞ്ചായത്തിലെ നേന്ത്രവേലി പതിനാലാം ബ്ലോക്ക് എന്നീ പാടശേഖരങ്ങളിലായി 650 ഏക്കറിൽ നെൽകൃഷി ചെയ്യുന്നവർക്ക് ഇത്തവണയും നെല്ല് സംഭരണത്തിന് അധിക തുക ചെലവാകും.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങൾ ഇവിടേക്ക് എത്താത്തതിനാൽ, ചെറിയ വാഹനങ്ങളിൽ നെല്ല് കയറി മൂന്ന് കിലോമീറ്ററോളം അകലെ എത്തിച്ചാണ് മില്ലുകാർക്ക് കൈമാറുന്നത്. ഈ ഇനത്തിൽ നല്ലൊരു തുക കർഷകർക്ക് അധികമായി ചിലവാകും. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി.
പാടത്തെ വരികളും കവടകളും കാരണം ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായ കർഷകർക്ക് താങ്ങാവുന്നതിനുമപ്പുറമാണ് ഈ അധികച്ചെലവ്. ഇതിന് പരിഹാരമായി താൽക്കാലികമായിട്ടെങ്കിലും റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ ജില്ലാ കളക്ടർക്ക് നൽകിയ പരാതി അടിയന്തര നടപടിക്കായി മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. തുടർനടപടിയുണ്ടായില്ലെങ്കിൽ മന്ത്രി സജി ചെറിയാനും കൃഷി മന്ത്രിക്കും നേരിട്ട് പരാതി നൽകാനാണ് കർഷകരുടെ തീരുമാനം.
കുണ്ടും കുഴിയും നിറഞ്ഞ റോഡ്
പാടശേഖരത്തിലെ കൃഷി ആവശ്യത്തിനായി വാഹനങ്ങൾ വന്നുപോകുന്നതിനായി രണ്ടു പതിറ്റാണ്ടിനു മുമ്പ് നിർമ്മിച്ച എ,ബി ബ്‌ളോക്ക് ഭാഗത്തിലൂടെ കടന്നുപോകുന്ന തൊഴുപ്പാട് ട്രാക്ടർ റോഡിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ഗ്രാവൽ വിരിച്ച റോഡ് അടിയ്ക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തെത്തുടർന്ന് കുണ്ടും കുഴിയുമായി സഞ്ചാര യോഗ്യമല്ലാതായി. മില്ലുകാരുടെ വലിയ വാഹനങ്ങൾ ഈ റോഡിലൂടെയെത്തിയാണ് മുൻകാലങ്ങളിൽ നെല്ല് സംഭരിച്ചിരുന്നത്. എന്നാൽ രണ്ട് വർഷമായി ഇത് മുടങ്ങിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |