തിരുവനന്തപുരം: ദേശീയപാത വികസത്തിന്റെ ഭാഗമായി ചട്ടിത്തൊപ്പിയല്ല,ഏത് തൊപ്പിയിടാനും കേരളം തയ്യാറാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എന്നാൽ,തലയിൽ മുണ്ടിട്ടതുപോലെ ഇതിന് അള്ള് വയ്ക്കുന്ന പണിയെടുക്കുന്നത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സംഘവുമാണ്. ദേശീയപാത പ്രവൃത്തി നടപ്പാവുന്നതിൽ അദ്ദേഹത്തിന് ബേജാറുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന് ദേശീയപാത വികസനത്തിൽ ഒരു പങ്കുമില്ലെന്ന് പറയുകയും ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയുമാണ് സുരേന്ദ്രൻ ചെയ്യുന്നത്. എല്ലാവരെയും ചേർത്തുനിർത്തി ദേശീയപാത വികസനം പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമം. ദേശീയപാത 66 കേരളത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പദ്ധതിക്ക് ജീവൻ വച്ചത്. ഭൂമിയേറ്റെടുക്കൽ നിറുത്തണമെന്നാവശ്യപ്പെട്ട് 2018ൽ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തെഴുതി. ഭൂമിയേറ്റെടുക്കലിനായി സംസ്ഥാനം 5519കോടി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ദേശീയപാത 766, 185 എന്നിവയുടെ വികസനത്തിന്‌കേരളം മുന്നോട്ട് വച്ച പദ്ധതിയെ അദ്ദേഹം പോസിറ്റീവായാണ് കണ്ടത്. എന്നാൽ,എന്തോ ഔദാര്യമാണെന്ന മട്ടിലാണ് സുരേന്ദ്രന്റെ പ്രതികരണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |