ലണ്ടൻ: ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള സ്വകാര്യതാ ലംഘനങ്ങൾ നടത്തിയെന്ന്
ബ്രിട്ടീഷ് മാദ്ധ്യമസ്ഥാപനമായ അസോഷ്യേറ്റഡ് ന്യൂസ്പേപ്പേഴ്സിനെതിരെ നൽകിയ കേസിൽ ഹാരി രാജകുമാരനും പ്രമുഖ ഗായകനായ എൽട്ടൺ ജോണും ഹൈക്കോടതിയിൽ ഹാജരായി. ഡെയ്‌ലി മെയിൽ പത്രത്തിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രസാധകരെന്ന നിലയിലാണ് അസോഷ്യേറ്റഡ് ന്യൂസ്പേപ്പേഴ്സിനെതിരെ ഇവർ നിയമപോരാട്ടം നടത്തുന്നത്. 'സംശയവും സംശയ രോഗവും" പത്രത്തിന്റെ ആർട്ടിക്കിളുകളിൽ കാണുന്നതായി ഹാരി പറഞ്ഞു. എന്നാൽ, എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പത്രത്തിന്റെ അഭിഭാഷകൻ വാദിച്ചു.
എലിസബത്ത് രാജ്ഞിയുടെ മരണശേഷം ആദ്യമായാണ് ഹാരി ബ്രിട്ടനിലെത്തുന്നത്. യു.എസിലെ കലിഫോർണിയയിൽ നിന്ന് എത്തിയ ഹാരിയെ കാണാൻ ജനക്കൂട്ടവും മാദ്ധ്യമസംഘവും കാത്തു നിന്നിരുന്നു.
ഹാരിയെയും എൽട്ടണെയും കൂടാതെ നടി സേഡി ഫ്രോസ്റ്റ്, ലിസ് ഹാർലി, ഡേവിഡ് ഫർണിഷ് തുടങ്ങിയവരാണ് അസോഷ്യേറ്റഡ് ന്യൂസ്പേപ്പേഴ്സിനു കീഴിലുള്ള പത്രങ്ങൾ തങ്ങളുടെ സ്വകാര്യജീവിതം നിരീക്ഷിക്കാൻ ടെലിഫോൺ ചോർത്തുകയും ചാരന്മാരെ നിയോഗിക്കുകയും ചെയ്തെന്ന് ആരോപിച്ച് കേസ് നൽകിയിരിക്കുന്നത്.
ലാൻഡ് ഫോണുകളിലെ സംഭാഷണം ചോർത്തിയെന്നതിനു പുറമേ വോയിസ് മെസേജുകൾ കേൾക്കുകയും ഫോൺബില്ലുകളും ആരോഗ്യ വിവരങ്ങളും പണമിടപാടുകളും ചോർത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |