ചിറയിൻകീഴ്: ഭക്തിയുടെ പാരമ്യതയിൽ പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ അഗ്നിക്കാവടി അഭിഷേകത്തിന് പരിസമാപ്തിയായി. 41ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ നൂറുക്കണക്കിന് മുരുക ഭക്തരാണ് ഇക്കുറി കനലാട്ടത്തിന് പങ്കെടുത്തത്.
ക്ഷേത്രത്തിലെ മുരുകനടയിലെ കാവടിത്തറയിൽ ടൺ കണക്കിന് വിറക് കൂട്ടിയാണ് അഗ്നി ജ്വലിപ്പിച്ചത്. ഇന്നലെ വെളുപ്പിന് 3.30ന് ഒരു സംഘം പൂജാരിമാരുടെ നേതൃത്വത്തിൽ ആഴി പൂജയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രനടയിൽ നിന്ന് മുരുക ഭക്തർ പെരുങ്ങുഴി മേടയിൽ മുത്താരമ്മൻ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങി അഗ്നിക്കാവടി ഘോഷയാത്രയായി പുറപ്പെട്ട് രാജരാജേശ്വരി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ചശേഷമാണ് മുരുക സന്നിധിയിലെ ആഴിയിൽ ചാടി കനലാട്ടം ആരംഭിച്ചത്.
അഗ്നിക്കാവടി അഭിഷേകം നേരിൽക്കാണാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഇന്നലെ വൈകിട്ട് നടന്ന പാൽക്കാവടി ഘോഷയാത്രയിലും വൻ ഭക്തജന പ്രവാഹമായിരുന്നു. ഉത്സവ സമാപന ദിവസമായ ഇന്ന് രാവിലെ 6.30ന് കണികാണിക്കൽ ചടങ്ങ്, 7ന് അഷ്ടദ്രവ്യ അഭിഷേകം, 7.30ന് മഹാഗണപതിഹോമം, 9ന് കലശാഭിഷേകം, 9.30ന് തിരുവാതിരപ്പൊങ്കാല, 11.30ന് തിരുവാതിര സദ്യ, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 5.30ന് 51ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ആറാട്ടെഴുന്നെള്ളത്ത്, രാത്രി 7.30ന് തിരുവനന്തപുരം കലാദർശനയുടെ കോമഡി ബംബർ സ്റ്റാർസ്, 10ന് ശേഷം തൃക്കൊടിയിറക്ക്, ആറാട്ടുകലശം, 10.45ന് പാനക നിവേദ്യം തുടർന്ന് മഹാനിവേദ്യം, ചമയവിളക്ക്, ആനപ്പുറത്തെഴുന്നള്ളത്ത്, നാദസ്വര കച്ചേരി എന്നിവയോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |