തിരുവനന്തപുരം: വലതുകൈയിലെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുള്ളതിനാൽ കെ കെ രമ എംഎൽഎയ്ക്ക് ഡോക്ടർമാർ എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു. എംആർഐ സ്കാനിംഗ് നടത്തിയപ്പോഴാണ് പരിക്ക് വ്യക്തമായത്. നിയമസഭയിൽ സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിലാണ് രമയ്ക്ക് പരിക്കേറ്റത്.
പരിക്കേറ്റ് കൈയ്ക്ക് പ്ലാസ്റ്ററിട്ട ശേഷം സിപിഎം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി കെ കെ രമയ്ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിൽ സച്ചിൻദേവ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ രമ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഘർഷമുണ്ടായ അന്ന് രമയുടെ കൈയ്ക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം രൂക്ഷമായത്.
നാട്ടിലേക്ക് മടങ്ങുന്നതിനാൽ രമയുടെ തുടർചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും. അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിലായിരുന്നു രമയുടെ കൈക്ക് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |