തിരുവനന്തപുരം: ലോകപ്രശസ്‌തമായ ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖമുദ്രകളിലൊന്നായ പദ്‌മതീർത്ഥം മാലിന്യക്കയമായി മാറിയിരിക്കുന്നു. പ്ളാസ്‌റ്റിക്ക് കുപ്പികളും, തുണികളുമടക്കമുള്ള മാലിന്യങ്ങളാണ് പദ്‌മതീർത്ഥത്തെ മലീമസമാക്കിയിരിക്കുന്നത്. ശ്രീപദ്‌മനാഭന് അഭിഷേകം ചെയ്യുന്ന ജലം പദ്‌മതീർത്ഥത്തിലേക്കാണ് എത്തുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വളരെ പവിത്രമായാണ് ഈ ജലാശയത്തെ ഭക്തർ കണക്കാക്കുന്നത്.
പൈങ്കുനി ഉത്സവം നടക്കുന്ന സമയത്തുപോലും കുളം വൃത്തിയാക്കുന്നതിന് യാതൊരുവിധ നടപടിയും ക്ഷേത്രഭരണ സമിതി കൈകൊണ്ടിട്ടില്ല. പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ഭക്തരുടെ ഫേസ്ബുക്ക് കൂട്ടായ്‌മയായ 'ഒരു നഗരത്തിന്റെ കഥ അധികൃതർ' പദ്‌മതീർത്ഥം വൃത്തിയാക്കുന്നത് സംബന്ധിച്ച് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും തൃപ്‌തികരമായ മറുപടിയല്ല ലഭിച്ചിട്ടുള്ളത്. ഏപ്രിൽ 2ന് നടക്കുന്ന കമ്മിറ്റിയിൽ വച്ച് മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുള്ളത്.
പൈങ്കുനി ഉത്സവത്തിന് മുമ്പായി കുളം വൃത്തിയാക്കാൻ ഭക്തർ തയ്യാറാണെന്നും ഇതിനു വേണ്ടതായ സന്നാഹങ്ങളെല്ലാം ഒരുക്കാമെന്ന് അറിയിച്ചിട്ടും ക്ഷേത്രഭരണ സമിതിയിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.
സ്ഥിതി വഷളായത് കൊവിഡ് ശേഷം
കൊവിഡിന് ശേഷമാണ് പദ്‌മതീർത്ഥത്തിൽ മാലിന്യം വൻതോതിൽ അടിയാൻ തുടങ്ങിയതെന്ന് ഭക്തജനങ്ങൾ പറയുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള കച്ചവടക്കാരുടെ അനാസ്ഥ പ്രധാന കാരണമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ കറുത്ത തുണികൾ കുളത്തിലേക്ക് വ്യാപകമായി ഒഴുക്കി വിടുന്നുണ്ട്. എന്നാൽ ഇതു തടയുന്നതിന് ഒരു ജീവനക്കാരനെ പോലും ഭരണ സമിതി നിയോഗിച്ചിട്ടില്ല. അങ്ങനെ നിയോഗിച്ചിരുന്നെങ്കിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു.
ക്ഷേത്ര തന്ത്രി കുളിക്കുന്നത് മാലിന്യക്കുളത്തിൽ
ക്ഷേത്ര തന്ത്രിമാരായ തരണനല്ലൂർ തന്ത്രിമാർ കുളിക്കുന്നത് പദ്‌മതീർത്ഥത്തിലാണ്. ഇവിടെ സ്നാനം നിർവഹിച്ചതിന് ശേഷമാണ് പൂജാദികാര്യങ്ങൾക്കായി അമ്പലത്തിനകത്തേക്ക് തന്ത്രിമാർ പോകുന്നത്. ഇപ്പോൾ മാലിന്യം നിറഞ്ഞ ജലത്തിലാണ് ഇവരുടെ സ്‌നാനം. പൈങ്കുനി ഉത്സവം നടക്കുന്ന സമയമായതിനാൽ ദിവസം ഒന്നിലേറെ തവണ തന്ത്രിമാർക്ക് ഇവിടെയിറങ്ങി കുളിക്കേണ്ടി വരുന്നുണ്ട്. ഇത് അവരുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന ആശങ്കയും ഭക്തർ പങ്കുവയ‌്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |