തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ചെന്ന സംഭവത്തിൽ രണ്ട് ലക്ഷം രൂപ സാഹയം നൽകാനും ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിനും മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിൽ നിന്നാണ് താമരശേരി അടിവാരം പന്തീരാങ്കാവ് മലയിൽകുളങ്ങര കെ.കെ. ഹർഷിനയ്‌ക്ക് രണ്ട് ലക്ഷം അനുവദിച്ചത്.
ആരോഗ്യവകുപ്പിന്റെ രണ്ട് അന്വേഷണത്തിലും ഉപകരണം എങ്ങനെ കുടുങ്ങിയതെന്ന് കണ്ടെത്തിയിരുന്നില്ല. ഇതേത്തുടർന്നാണ് ആഭ്യന്തര വകുപ്പിന് അന്വേഷണം കൈമാറുന്നത്. 2017ലെ ശസ്ത്രക്രിയയ്‌ക്കിടെയാണ് അറ്റം വളഞ്ഞ കത്രികയുടെ രൂപത്തിലുള്ള ഉപകരണം (ആർട്ടറി ഫോർസെപ്സ്) ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത്. തുടർന്ന് കഴിഞ്ഞ വർഷം ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. ശസ്ത്രക്രിയയിലെ പിഴവാണെന്നാരോപിച്ച് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു.
എന്നാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തതിനെ തുടർന്ന് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സമരമാരംഭിച്ചിരുന്നു. സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |