തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ആര്യനാട് പുറുത്തിപ്പാറ കോളനി ആകാശ് ഭവനിൽ ശില്പിയെ (27) കോടതി 49 വർഷം കഠിന തടവിനും 86,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ.സുദർശനനാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ തുക ഒടുക്കിയാൽ അത് ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു.
പെൺകുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പ്രതി ശല്യം ചെയ്തിരുന്നു. വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞ പ്രതി അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2021 ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം .
മറ്റൊരു ദിവസം വീടിന് പുറത്തെ കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ വാതിൽ തളളി തുറന്ന് അകത്ത് കടന്ന് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. മാസങ്ങൾക്ക് ശേഷം വയറുവേദനയുമായി പെൺകുട്ടി ആശുപത്രിയിൽ എത്തിപ്പോഴാണ് ഗർഭിണി ആണെന്ന കാര്യം അറിഞ്ഞത്. പൊലീസിൽ പരാതി നൽകിയ ശേഷം എസ്. എ.ടി ആശുപത്രിയിൽ വച്ച് കുട്ടിക്ക് ഗർഭച്ഛിദ്രം ചെയ്തു. ഡി.എൻ.എ പരിശോധന നടത്തിയാണ് പ്രതിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് തെളിയിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |