തിരുവനന്തപുരം: വനിതകൾ ഉൾപ്പെടെ ഏഴ് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ വ്യാജ ആരോപണമുന്നയിച്ചു എന്നുകാട്ടി വാച്ച് ആൻഡ് വാർഡിനും മ്യൂസിയം എസ്.ഐയ്ക്കുമെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി. നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളായ അഡി. ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വനിതാ സർജന്റ് അസിസ്റ്റന്റ് ഷീന, മ്യൂസിയം സബ് ഇൻസ്പെക്ടർ പി.ഡി. ജിജുകുമാർ എന്നിവർക്കെതിരെയാണ് നോട്ടീസ് നൽകിയത്.
സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമാധാനപരമായി ധർണ നടത്തിയ യു.ഡി.എഫ് എം.എൽ.എമാരെ അഡിഷണൽ ചീഫ് മാർഷലിന്റെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഷീനയുടെ കൈയ്ക്ക് പൊട്ടലുണ്ടായി എന്ന വ്യാജ ആരോപണത്തിന്മേലാണ് അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. എന്നാൽ അവരുടെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കേസെടുക്കുന്നതിന് മുമ്പ് മ്യൂസിയം എസ്.ഐ സ്പീക്കറുടെ അനുമതി തേടാതിരുന്നതും സഭയിലെ സി.സി ടി.വി ദൃശ്യങ്ങളടക്കം ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയതും സഭയുടെ പ്രത്യേക അവകാശലംഘനമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |