ചികിത്സയ്ക്ക് പോലും പണമില്ലാതെ കുടുംബങ്ങൾ
തിരുവനന്തപുരം: സഹകരണ, ധന വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇടംകോലിട്ടതോടെ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാർച്ചിലെ പെൻഷൻ മാസം തീരാറായിട്ടും ലഭിച്ചില്ല. വരുമാനം നിലച്ചതോടെ, ചികിത്സയ്ക്കു പോലും പണമില്ലാതെ കുഴയുകയാണ് പല പെൻഷൻകാരുടെയും കുടുംബങ്ങൾ.
മാർച്ച് അഞ്ചിനാണ് പെൻഷൻ നൽകേണ്ടിയിരുന്നത്. സർക്കാരിന്റെ ഉറപ്പിൽ സഹകരണ വകുപ്പാണ് പെൻഷനായി 65 കോടി രൂപ പ്രതിമാസം നൽകുന്നത്. കെ.എസ്.ആർ.ടി.സിക്കുള്ള ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് ഈ തുക തിരിച്ചടയ്ക്കും. സർക്കാർ തുക കൈമാറാൻ വൈകിയതിനു പുറമെ, പലിശ സംബന്ധിച്ച തർക്കവും പെൻഷൻ വിതരണം തടസപ്പെടുത്തി.. നിലവിൽ എട്ടര ശതമാനമാണ് പലിശ. 9% വേണമെന്നാണ് സഹകരണ വകുപ്പിന്റെ ആവശ്യം.ഇക്കാര്യത്തിൽ ധനവകുപ്പിന്റ തീരുമാനം നീട്ടിക്കൊണ്ടു പോവുകയാണ്. 40,000 ത്തോളം വരുന്ന പെൻഷൻകാരിൽ ഭൂരിഭാഗത്തിനും ചികിത്സയ്ക്കും മറ്റും ഈ വരുമാനമാണ് ഏക ആശ്രയം..
കെ.എസ്.ആർ.ടി.സി പെൻഷൻകാരായ പെരിന്തൽമണ്ണ സ്വദേശി രാമനും എറണാകുളം സ്വദേശി രമേശും മരുന്നിനു പോലും പണമില്ലാതെയാണ് ആത്മഹത്യ ചെയ്തതെന്നും, സർക്കാർ ഇനിയും തങ്ങളുടെ സങ്കടം കണ്ടില്ലെങ്കിൽ ആത്മഹത്യകൾ കൂടുമെന്നും പെൻഷൻകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |