കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസും ജലവിഭവ- പൊതുമരാമത്ത് വകുപ്പുകളും ചേർന്ന് ജലജീവൻ മിഷൻ പദ്ധതിയിൽ 120 കോടിയുടെ അഴിമതി നടത്തിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വർത്താസമ്മേളനത്തിൽ ആരോപിച്ചു. 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയിലാണ് സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിലാണ് അഴിമതി. ജല ശുചീകരണ ശാലകളുടെ പേരിലാണിത്. ജലജീവൻ മിഷന് വേണ്ടി കഴിഞ്ഞ വർഷം 900 കോടിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. എന്നാൽ സംസ്ഥാനം വിഹിതം അനുവദിച്ചില്ലെന്ന് മാത്രമല്ല അതിൽ നിന്ന് അടിച്ചു മാറ്റുകയും ചെയ്യുകയാണ്.
മലപ്പുറത്തുള്ള കരാറുകാരന് കരാർ ലഭിക്കാൻ വേണ്ടി മാനദണ്ഡങ്ങൾ മാറ്റുകയായിരുന്നു. മലപ്പുറം സൂപ്രണ്ടിംഗ് എൻജിനിയർ നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ കരാർ നേടിയത്. ഫ്ലാറ്റ് ബോട്ടം അപ്‌വേഡ് ഫ്ലോ സ്ലഡ്ജ് ബ്ലാങ്കന്റ് ടെക്‌നോളജി ഉപയോഗിച്ച് പൊന്നാനിയിൽ പ്ലാന്റ് ചെയ്തുവെന്നാണ് ഇയാൾ സർട്ടിഫിക്കറ്റിൽ പറയുന്നതെങ്കിലും അങ്ങനെയൊരു ടെക്‌നോളജിയിൽ പ്രവൃത്തി നടന്നിട്ടില്ലെന്ന് കോഴിക്കോട്ടെ സൂപ്രണ്ടിംഗ് എൻജിനിയർ കണ്ടെത്തി. എന്നാൽ ക്രമക്കേട് കണ്ടെത്തിയ ആളെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റുകയും വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മലപ്പുറം സൂപ്രണ്ടിനെ കോഴിക്കോട്ടെത്തിക്കുകയുമാണ് സർക്കാർ ചെയ്തത്.
മന്ത്രിമാരായ റോഷി അഗസ്റ്റിനും മുഹമ്മദ് റിയാസും നേരിട്ട് ഇടപെട്ടു. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 559 കോടിയുടെ പദ്ധതിക്ക് 10 ശതമാനം തുക ഉയർത്തി 614 കോടിയ്ക്ക് ക്വാട്ട് ചെയ്യിപ്പിച്ചു. ഇതിൽ കോടികളുടെ ഇടപാടാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |