എഡിൻബറ: സ്കോട്ട്‌ലൻഡിന്റെ പുതിയ ഫസ്റ്റ് മിനിസ്റ്ററായി സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് ഹംസ യൂസഫ് ചുമതലയേറ്റു. ഇന്നലെ എഡിൻബറയിലെ കോർട്ട് ഒഫ് സെഷനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. യൂസഫിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സ്കോട്ടിഷ് സർക്കാരിന്റെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 37കാരനായ യൂസഫ്. ഗ്ലാസ്ഗോയിൽ ജനിച്ച യൂസഫിന്റെ മാതാപിതാക്കൾ പാകിസ്ഥാൻ വംശജരാണ്. ഹെൽത്ത് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന യൂസഫ് സ്കോട്ടിഷ് സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ മുസ്ലിം മന്ത്രിയും വെള്ളക്കാരനല്ലാത്ത വ്യക്തിയുമാണ്. ഒരു പടിഞ്ഞാറൻ യൂറോപ്യൻ രാജ്യത്തെ നയിക്കുന്ന ആദ്യ മുസ്ലിം നേതാവും യൂസഫാണ്. 2014 മുതൽ ഫസ്റ്റ് മിനിസ്റ്റർ പദവിയിൽ തുടർന്ന നിക്കോള സ്‌റ്റർജൻ കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നടത്തിയ നേതൃസ്ഥാന തിരഞ്ഞെടുപ്പിൽ 52 ശതമാനം വോട്ട് നേടിയാണ് യൂസഫ് ഫസ്റ്റ് മിനിസ്റ്റർ പദവിയിലെത്തിയത്. 2016 മുതൽ ഗ്ലാസ്ഗോ പൊള്ളോക്കിൽ നിന്നുള്ള സ്കോട്ടിഷ് പാർലമെന്റ് അംഗമാണ് യൂസഫ്. 2011 - 2016 കാലയളവിൽ ഗ്ലാസ്ഗോയിൽ നിന്നും എം.പിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |