SignIn
Kerala Kaumudi Online
Thursday, 25 April 2024 12.26 PM IST

മോദി പരാമർശം: രാഹുലിനെ വിടാതെ ബി ജെ പി, വീണ്ടും കോടതി നോട്ടീസ്, നേരിട്ട് ഹാജരായി മൊഴിനൽകണം

rahul

ന്യൂഡൽഹി: മോദി പരാമർശത്തിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ പട്ന കോടതിയിൽ നിന്നും രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ഏപ്രിൽ പന്ത്രണ്ടിന് നേരിട്ട് ഹാജരായി മൊഴി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി നേതാവ് സുശീൽ കുമാർ മോദി നൽകിയ ഹർജിയിലാണ് പട്ന കോടതിയും നോട്ടീസ് അയച്ചത്. അതിനിടെ മോദി പരാമർശത്തിലെ ശിക്ഷയ്‌ക്കെതിരെ ഉടൻ അപ്പീൽ നൽകാനാണ് കോൺഗ്രസ് തീരുമാനം. കോലാറിലേക്ക് രാഹുൽ പോകുന്നതിന് മുമ്പ് അപ്പീൽ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ അഞ്ചിനാണ് രാഹുൽ കോലാറിലെ ആയിരങ്ങൾ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്നത്. വിധിയും അയോഗ്യതയും രാഷ്ട്രീയ ചർച്ചയാക്കി തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുകയാണ് കോൺഗ്രസ് ലക്ഷ്യം.

അതേസമയം, ഭാരത് ജോഡോ യാത്രയിലെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഡൽഹി പൊലീസ് നല്‍കിയ നോട്ടീസിന് മറുപടി നൽകാൻ രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നൽകാൻ രാഹുലിന്റെ വസതിയിൽ പൊലീസ് എത്തിയപ്പോൾ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

ആളിക്കത്തുന്ന പ്രതിഷേധം

എം പി സ്ഥാനത്തിന് അയോഗ്യത കൽപ്പിച്ചതിന് പിന്നാലെ തിടുക്കപ്പെട്ട് ഔദ്യോഗിക വസതിയിൽ നിന്നും രാഹുലിനെ ഇറക്കിവിടാനുള്ള തീരുമാനം കോൺഗ്രസ് പ്രവർത്തകരെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ലോ‌ക്‌സഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം വലിയ സംഘർഷത്തിലാണ് അവസാനിച്ചത്. ചെങ്കോട്ടയിൽ നിന്ന് ടൗൺഹാളിലേക്ക് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച ജനാധിപത്യ സംരക്ഷണ ശാന്തി മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് അവഗണിച്ച് മാർച്ച് നടത്താൻ ശ്രമിച്ചു. പൊലീസ് ബാരിക്കേഡ് വച്ച് നേതാക്കൾ ചെങ്കോട്ടയിൽ എത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ജെബി മേത്തർ എം.പി അടക്കം വനിതകളെ പൊലീസ് വലിച്ചിഴച്ച് മാറ്റി. തുടർന്ന് കോൺഗ്രസ് നേതാക്കൾ പന്തം കൊളുത്തി പ്രതിഷേധിച്ചു. പൊലീസ് പന്തങ്ങൾ പിടിച്ചുവാങ്ങി.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എം.പിമാരായ ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി. മോദി- അദാനി ബന്ധം ആരോപിച്ചുള്ള മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്. പൊലീസ് മാർച്ചിന് ആദ്യം അനുമതി നൽകിയ ശേഷം പിന്നീട് നിഷേധിച്ചതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാന, ജില്ലാ തലങ്ങളിൽ ജയ് ഭാരത് സത്യഗ്രഹം അടക്കം രാജ്യവ്യാപകമായി ഒരുമാസം നീളുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രാഹുൽ ഗാന്ധിക്കുണ്ടായ സ്വീകാര്യത അടുത്ത തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പാർട്ടിയിപ്പോൾ. അപ്രതീക്ഷിതമായി പ്രതിപക്ഷത്തെ വിവിധ കോണുകളിൽ നിന്നും ലഭിക്കുന്ന പിന്തുണയും കോൺഗ്രസിന് പുതുഊർജ്ജമായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHULGANDI, CONGRESS, BJP, NOTICE, AGAIN, COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.