ബെർലിൻ: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരണവുമായി ജർമനി. ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങൾ രാഹുൽ ഗാന്ധിയുടെ കേസിൽ ബാധകമാക്കണമെന്നാണ് ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് നടത്തിയ പ്രസ്താവനയിൽ പറയുന്നത്.
'ഇന്ത്യൻ പ്രതിപക്ഷ രാഷ്ട്രീയ നേതാവായ രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയും പിന്നാലെ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതും ജർമൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിധിക്കെതിരെ രാഹുലിന് അപ്പീൽ നൽകാൻ കഴിയുമെന്നാണ് ഞങ്ങളുടെ അറിവ്. ഈ വിധി നിലനിൽക്കുമോ എന്നും അദ്ദേഹത്തെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നും അപ്പോൾ മാത്രമേ വ്യക്തമാകുകയുള്ളൂ. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളും കേസിൽ ബാധകമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. '- വാർത്താ സമ്മേളനത്തിനിടെ ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ തങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് യു എസ് ബുധനാഴ്ച പ്രതികരിച്ചിരുന്നു. ജുഡീഷ്യൽ സ്വാതന്ത്ര്യവും നിയമവാഴ്ചയും ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇന്ത്യൻ കോടതികളിൽ രാഹുൽ ഗാന്ധിയുടെ കേസുകൾ എങ്ങനെയാണ് പുരോഗമിക്കുന്നതെന്ന് നിരീക്ഷിക്കുന്നതായും യു എസ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ദേവാന്ത് പട്ടേൽ പറഞ്ഞിരുന്നു.
2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലുണ്ടായ 'മോദി' പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവ് വിധിക്കുകയും ചെയ്തു. ‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി' എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത് എന്നായിരുന്നു രാഹുൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |