ചണ്ഡിഗഡ്: ഖലിസ്ഥാൻ നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്‌പാൽ സിംഗ് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ദംദാന സാഹിബ് തക്‌തിലെ സുരക്ഷ ശക്തമാക്കി പഞ്ചാബ് പൊലീസ്. പഞ്ചാബിലെ ബത്തിൻഡ ജില്ലയിലുള്ള തൽവാൻഡി സാബോ മണ്ഡലത്തിലാണ് ദംദാന സാഹിബ് തക്‌ത് സ്ഥിതി ചെയ്യുന്നത്. തൽവാൻഡി സാബോയിൽ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
ഗുരു ഗോവിന്ദ് സിംഗ് 1705ൽ 'ശ്രീ ഗുരു ഗ്രന്ഥ സാഹിബ്' എന്ന പേരിലുള്ള സിഖ് ഗ്രന്ഥങ്ങളുടെ പൂർണ പതിപ്പ് തയ്യാറാക്കിയത് ഇവിടെയാണ്. രാജ്യത്തെ അഞ്ച് തക്‌തുകളിൽ ഒന്നാണ് തക്‌ത് ദംദാന സാഹിബ്. സിഖ് മതത്തിന്റെ താത്‌കാലിക അധികാരമായും തക്‌തുകളെ കണക്കാക്കുന്നു.
അകാൽ തക്‌ത് തലവനും ലോകത്തിലെ എല്ലാ സിഖുകാരുടെയും തലവനുമായ ഗ്യാനി ഹർപ്രീത് സിംഗും കഴിഞ്ഞ ദിവസം ദംദാന സാഹിബ് തക്‌തിൽ എത്തിയിരുന്നു. അമൃത്‌പാൽ സിംഗിനെതിരായ നടപടിയിൽ പ്രതിഷേധിച്ച സിഖ് യുവാക്കളെ പുറത്തുവിടണമെന്ന് അടുത്തിടെ ഹർപ്രീത് സിംഗ് പഞ്ചാബ് സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു.
അമൃത്‌പാൽ സിംഗ് കീഴടങ്ങിയേക്കുമെന്ന് പഞ്ചാബ് പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് സുവർണ ക്ഷേത്രത്തിലുൾപ്പെടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഉപാധികളോടെയാകും അമൃത്‌പാൽ കീഴടങ്ങുക. കീഴടങ്ങിയതാണെന്ന് പൊലീസ് വെളിപ്പെടുത്തണം, പഞ്ചാബ് ജയിലിൽ പാർപ്പിക്കണം, പൊലീസ് കസ്റ്റഡിയിൽ മർദ്ദിക്കരുത് തുടങ്ങിയ ഉപാധികളാണ് അമൃത്‌പാൽ സിംഗ് മുന്നോട്ടുവച്ചത്.
കീഴടങ്ങും മുമ്പ് അമൃത്‌പാൽ വേഷം മാറി സുവർണ ക്ഷേത്രത്തിലെത്തിയേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ക്ഷേത്രത്തിന് പുറത്ത് പ്രത്യേക രഹസ്യാന്വേഷണ സംഘത്തെ വിന്യസിച്ചിരിക്കുകയാണ്. സ്ത്രീവേഷത്തിൽ അമൃത്‌പാൽ ദർബാർ സാഹിബ് സമുച്ചയത്തിലെത്താനും സാദ്ധ്യതയുണ്ട്. സമീപ നഗരങ്ങളിലെ സിഖ് ആരാധനാലയങ്ങളിലെത്താനുള്ള സാദ്ധ്യതയുമുണ്ടെന്ന് പൊലീസ് പറയുന്നു. അമൃത്സർ, ബട്ടിൻഡ, അനന്ത്പൂർ സാഹിബ് ഹോഷിയാർപൂർ എന്നിവിടങ്ങളിൽ പൊലീസ് അതീവ ജാഗ്രത പുലർത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |